യുവതികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ നിയന്ത്രണം; കുട്ടികളുടെ മൊബൈൽ ഉപയോഗം കുറക്കാനെന്ന് വാദം
ഗാസിപൂർ ഗ്രാമത്തിൽ നടന്ന ചൗധരി സമുദായ യോഗമാണ് സ്ത്രീകളുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്
ജയ്പൂർ: കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം കുറക്കാനെന്ന വാദം പറഞ്ഞ് രാജസ്ഥാനിലെ ജാലോർ ജില്ലയിലെ ഗാസിപൂർ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള 15 ഗ്രാമങ്ങളിലെ യുവതികൾക്ക് മൊബൈൽ ഫോൺ ഉപഗിക്കാൻ നിയന്ത്രണം. കീപാഡ് ഫോണുകൾ മാത്രമേ ഇവർക്ക് ഉപയോഗിക്കാൻ പാടുള്ളു. വിലക്ക് ജനുവരി 26 മുതൽ നിലവിൽ വരും.
ഞായറാഴ്ച ഗാസിപൂർ ഗ്രാമത്തിൽ നടന്ന ചൗധരി സമുദായ യോഗത്തിലാണ് തീരുമാനം. പൊതുചടങ്ങുകളിലോ അയൽവീടുകളിലോ ഫോൺ കൊണ്ടുപോകുന്നതിനും നിരോധനമുണ്ട്. പഠനാവശ്യങ്ങൾക്കായി മൊബൈൽ ഫോൺ ആവശ്യമുള്ള സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് വീട്ടിൽ വെച്ച് മാത്രം ഉപയോഗിക്കാൻ അനുവാദമുണ്ട്. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടിയാണെങ്കിലും വീടിന് പുറത്തേക്ക് വിദ്യാർഥിനികൾക്ക് മൊബൈൽ ഫോൺ കൊണ്ടുപോവാൻ അനുവാദമില്ല.
തീരുമാനത്തെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീകളുടെ മൊബൈൽ ഉപയോഗം കുട്ടികളുടെ കാഴ്ച നഷ്ടപ്പെടുത്തും എന്നാണ് സമുദായ യോഗത്തിന് അധ്യക്ഷത വഹിച്ച സുജ്‌നാറാം ചൗധരി പറയുന്നത്. സ്ത്രീകൾ അടുക്കള ജോലി തിരക്കിലാവുമ്പോൾ കുട്ടികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ നൽകുന്നു. കൂടുതൽ സമയം കുട്ടികൾ മൊബൈൽ ഉപയോഗിച്ചാൽ അത് കാഴ്ചയെ ബാധിക്കുമെന്നും സുജ്‌നാറാം ചൗധരി പറയുന്നുണ്ട്.