ന്യൂഡല്‍ഹി: ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യ കഴിയാന്‍ കാത്തിരിക്കുകയാണ് ഇന്ത്യയിലെ വലതുപക്ഷമെന്നും എന്നിട്ട് വേണം അവര്‍ക്കിത് ഇവിടെയും ചെയ്യാനെന്ന് നടനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ്. ന്യൂഡല്‍ഹിയില്‍ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എപിസിആർ) സംഘടിപ്പിച്ച പൊതുചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ലോകമെമ്പാടുമുള്ള വലതുപക്ഷ സര്‍ക്കാരുകള്‍ വംശഹത്യ കാണാനാണ് ആഗ്രഹിക്കുന്നത്. അതിനെ സാധാരണമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇവിടെ തന്നെ തടവിലാക്കിയവരെ നോക്കൂ. അവര്‍ ഭാവി നേതാക്കളാണ്, വിദ്യാസമ്പന്നരാണ്, അവര്‍ക്ക് ശബ്ദമുണ്ട്, അതെ അവര്‍ മുസ്‌ലിംകളുമാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ അവരെ ഭയക്കുന്നത്.''- പ്രകാശ് രാജ് പറഞ്ഞു.
സല്‍മാന്‍ ഖാനെയും ആമിര്‍ ഖാനെയും ഷാരൂഖ് ഖാനെയും ആരാധിക്കുന്ന എന്നാല്‍, മുസ്‌ലിംകളെ ഭയക്കുന്ന ഒരു സുഹൃത്ത് തനിക്കുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. ദുഖം വരുമ്പോള്‍ അയാള്‍ റാഫിയെ കേള്‍ക്കുന്നു. സ്‌നേഹം പ്രകടിപ്പിക്കേണ്ടപ്പോള്‍ അയാള്‍ ഫൈസിന്റെ കവിതയിലേക്ക് തിരിയുന്നു, എന്നാല്‍ മുസ്‌ലിംകളെ ഭയക്കുന്നു, ആ സുഹൃത്ത് 'വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയുടെ' ഇരയാണ്.'- പ്രകാശ് രാജ് പറഞ്ഞു.
'ഈ രാജ്യത്ത്, ഒരാള്‍ അര കിലോ ആട്ടിറച്ചിയുമായി വീട്ടിലേക്ക് വരുന്നു, കിംവദന്തികള്‍ പരക്കുന്നു, ഒരു ആള്‍ക്കൂട്ടം ഒത്തുകൂടുന്നു, എന്താണ് സംഭവിക്കുന്നതെന്ന് അയാള്‍ അറിയുന്നതിനുമുമ്പ്, അയാള്‍ കൊല്ലപ്പെടുന്നു. എന്തുകൊണ്ടാണ് താന്‍ മരിച്ചതെന്ന് അയാള്‍ക്ക് പോലും അറിയില്ല. ഇത് ഭരണത്തെക്കുറിച്ചല്ല, നീതിയെക്കുറിച്ചല്ല, ഗൂഢാലോചനകളെക്കുറിച്ചല്ല, അവര്‍ കെട്ടിപ്പടുക്കുന്ന അജണ്ടകളുടെ പുറത്താണ്, ഇത് സാധാരണമാവാന്‍ അവര്‍ ആഗ്രഹിക്കുന്നു,'-പ്രകാശ് രാജ് പറഞ്ഞു.