'ആർഎസ്എസ് രജിസ്റ്റർ ചെയ്ത സംഘടനയല്ല,പിന്നെ എവിടെ നിന്നാണ് പണം വരുന്നത്?'; ചോദ്യങ്ങളുമായി കോൺഗ്രസ്

700 കോടി രൂപയുടെ ഒരു കെട്ടിടം നിർമ്മിച്ചെന്നും ഇതിനുള്ള പണം എവിടെ നിന്നാണ് വന്നെന്നും കോണ്‍ഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദ് ചോദിച്ചു

Update: 2025-10-23 09:52 GMT
Editor : Lissy P | By : Web Desk

photo| special arrangement

ബംഗളൂരു: ആർഎസ്എസ് നിയമപരമായി രജിസ്റ്റർ ചെയ്യാതെയാണ് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ്. രജിസ്റ്റർ ചെയ്യാത്ത സംഘടനക്ക് എവിടെ നിന്നാണ് പണം വരുന്നത്.ഗണവേഷം തയ്ക്കാനും മാർച്ച് നടത്താനും ഡ്രമ്മുകളും മറ്റ് വാദ്യോപകരണങ്ങള്‍ വാങ്ങാനും, കെട്ടിടങ്ങൾ പണിയാനും എവിടെ നിന്നാണ്പണം വരുന്നത്.രജിസ്റ്റർ ചെയ്തില്ലെങ്കിൽ എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയും കോൺഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദും ചോദിച്ചു.

പൊതുസ്ഥലങ്ങളിലെ ആർഎസ്എസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നും സംഘടനയുമായി ബന്ധപ്പെട്ട സർക്കാർ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഈമാസം ആദ്യം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പ്രിയങ്ക് ഖാർഗെ കത്തെഴുതിയിരുന്നു.

Advertising
Advertising

സംഘടന രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ നികുതി അടക്കേണ്ടി വരും, വിദേശ, സ്വകാര്യ സംഭാവനകൾ, ആഭ്യന്തര ധനസഹായം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അവർ പങ്കിടേണ്ടിവരും.അതുകൊണ്ടാണ് സംഘടന രജിസ്റ്റർ ചെയ്യാത്തതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

ധനസഹായത്തെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെടണമെങ്കിൽ, അവർ ഒരു രജിസ്റ്റർ ചെയ്ത സംഘടനയായിരിക്കണം.കോൺഗ്രസ് പാർട്ടിയും ബിജെപിയും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആർഎസ്എസ് എവിടെയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഹരിപ്രസാദ് അഭിപ്രായപ്പെട്ടു.

വിജയദശമി സമയത്ത് 'ഗുരുദക്ഷിണ' എന്ന പേരിൽ കവറിൽ സംഭാവന വാങ്ങുന്നെന്നാണ് ആർഎസ്എസ് പറയുന്നത്. നൂറ് വർഷത്തിനിടെ ഇങ്ങനെ ശേഖരിച്ച പണത്തിന്റെ കണക്ക് സംഘടന നൽകിയിട്ടുണ്ടോ എന്നും ഹരിപ്രസാദ് ചോദിച്ചു.

'അവിടെ കള്ളപ്പണമുണ്ട്. ഇഡിയോ ഐടി വകുപ്പോ സിബിഐയോ അവിടെ റെയ്ഡ് നടത്തിയിട്ടുണ്ടോ? ഈ പണം ആർക്കുവേണ്ടിയാണ് ഉപയോഗിക്കുന്നത്? അവർ 700 കോടി രൂപയുടെ ഒരു കെട്ടിടം നിർമ്മിച്ചിരിക്കുന്നു. പണം എവിടെ നിന്ന് വന്നു? ഹരിപ്രസാദ് ?ചോദിച്ചു.

അതേസമയം, എല്ലാ സംഘടനകളും രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്ന് ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സിഎൻ അശ്വത് നാരായൺ അവകാശപ്പെട്ടു. ഖാർഗെയുടെ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'ജനാധിപത്യത്തിൽ നിയമപരമായും ഭരണഘടനാപരമായും അവരുടെ പ്രവർത്തനങ്ങൾ നടത്താനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും സംഘടനയ്ക്കുമുണ്ട്... അത് രജിസ്റ്റർ ചെയ്ത സംഘടനയാകണമെന്ന് ആവശ്യമില്ല. രാജ്യത്തെ സാമൂഹികമായും മതപരമായും സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും കെട്ടിപ്പടുക്കുന്നതിനുള്ള ഒരു സന്നദ്ധ സംഘടനയാണ് ആർ.എസ്.എസ്..' അദ്ദേഹം അവകാശപ്പെട്ടു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News