Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഗോകർണ: കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് കർണാടകയിലെ ഗോകർണയിൽ തന്റെ രണ്ട് പെൺമക്കളോടൊപ്പം ഗുഹയിൽ താമസിക്കുകയായിരുന്ന നിന കുറ്റിന എന്ന റഷ്യൻ വനിതയെ കണ്ടെത്തുന്നത്. വിസകാലാവധി കഴിഞ്ഞും ഇവർ ഇന്ത്യയിൽ കഴിയുകയാണ് എന്നാണ് പൊലീസ് കണ്ടെത്തൽ. മുന്നേ ഗോവയിൽ താമസിച്ചിരുന്ന ഇവർ ആത്മീയ ഏകാന്തത തേടിയാണ് ഗോകർണയിലെത്തിയതെന്ന് അവകാശപ്പെടുന്നു. ഗോവയിലെ ഒരു ഗുഹയിൽ താമസിക്കുമ്പോഴാണ് കുട്ടികളിൽ ഒരാൾക്ക് ജന്മം നൽകിയതെന്നും അവരുടെ പിതാവ് ഒരു ഇസ്രായേലി ബിസിനസുകാരനാണെന്നും അവർ വെളിപ്പെടുത്തിയതായി റിപ്പോർട്ട്.
ഇസ്രായേലി പൗരൻ ബിസിനസ് വിസയിലാണ് ഇന്ത്യയിലെത്തിയതെന്നും ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (FRRO) ഇയാളെ കണ്ടെത്തിയിട്ടുണ്ടെന്നും ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഗോകർണയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് പൊലീസ് നടത്തിയ പതിവ് പരിശോധനയിലാണ് നിന കുറ്റിനയെയും പെൺമക്കളെയും ഒരു ഗുഹക്കുള്ളിൽ താമസിക്കുന്നതായി കണ്ടെത്തിയത്.
ഈ കണ്ടെത്തൽ പലരെയും ഞെട്ടിച്ചെങ്കിലും തന്റെ കുട്ടികൾ ഗുഹക്കുള്ളിൽ സന്തോഷത്തിലായിരുവെന്ന് നിന കുറ്റിന പറഞ്ഞു. ഗുഹക്കുള്ളിൽ താമസിച്ചിരുന്നപ്പോൾ തനിക്കോ മക്കൾക്കും ഒരു അപകടവും ഉണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. രണ്ട് പെൺമക്കളുള്ള അവർ തുടക്കത്തിൽ അവരുടെ പിതാവിനെക്കുറിച്ച് സംസാരിക്കാൻ തയ്യാറായില്ലെങ്കിലും പിന്നീട് കൗൺസിലർമാരുടെ സഹായത്തോടെ മനസ് തുറക്കുകയും പിതാവ് ഒരു ഇസ്രായേലി പൗരനാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
നിനയെപ്പോലെ കുട്ടികളുടെ അച്ഛനും 40 വയസ്സിനു മുകളിലാണ് പ്രായം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവർ കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്തുവെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു. നിനയെയും മക്കളെയും റഷ്യയിലേക്ക് നാടുകടത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ ഏകദേശം ഒരു മാസമെടുക്കും. ഗോകർണയിൽ താമസിച്ചിരുന്ന രണ്ട് പെൺമക്കൾക്ക് പുറമേ നിനക്ക് റഷ്യയിൽ മറ്റൊരു കുട്ടി കൂടി ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്.