വൈദ്യുതിമോഷണം; എംപിക്ക് രണ്ട് കോടി പിഴ ചുമത്തി വൈദ്യുതവകുപ്പ്

സംഭൽ കേസ് നിലനിൽക്കെ എംപിക്കെതിരെ വൈദ്യുതി മോഷണക്കുറ്റം ചുമത്തി യുപി സർക്കാർ

Update: 2024-12-20 08:24 GMT
Editor : ശരത് പി | By : Web Desk

ലഖ്‌നൗ: സംഭൽ ജമാ മസ്ജിദ് സർവേയുമായി അനുബന്ധപ്പെട്ട കേസിൽ പൊലീസ് പ്രധാന പ്രതി ചേർത്ത എംപിക്കെതിരെ വൈദ്യുതമോഷണം ആരോപിച്ച് യുപി വൈദ്യുതവകുപ്പ്. സമാജ്‌വാദി പാർട്ടി എംപി സിയ ഉർ റഹ്‌മാൻ ബർഖിനെയാണ് വീട്ടിലേക്ക് വൈദ്യുതി മോഷ്ടിച്ചെന്നാരോപിച്ച് വൈദ്യുതവകുപ്പ് കേസ് ചുമത്തിയത്. ബർഖിനെതിരെ 1.98 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

വൈദ്യുതവകുപ്പിന്റെ റിപ്പോർട്ട് പ്രകാരം എംപിയുടെ വീട്ടിൽ രണ്ട് മീറ്ററുകൾ കണ്ടെത്തി. ഇതിന് പിന്നാലെ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച വൈദ്യുതവകുപ്പ് എംപിക്കെതിരെ പരാതിപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

Advertising
Advertising

ആരോപണവിധേയനായ ബർഖ് ജില്ലാ വൈദ്യുതി കമ്മിറ്റിയുടെ ചെയർമാനാണ്. വൈദ്യുതി മോഷണ നിയമത്തിലെ 135 ആക്ട് പ്രകാരമാണ് ബർഖിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വാർഷാന്ത്യത്തിൽ പരിശോധിച്ച രേഖകളാണ് എംപിയുടെ വീട്ടിലെ പരിശോധനയിലേക്ക് വൈദ്യുതവകുപ്പിനെ നയിച്ചതെന്ന് വൈദ്യുതവകുപ്പ് പറഞ്ഞു. എംപിയുടെ വീട്ടിൽ എസി, ഫാൻ എന്നിവ ഉണ്ടായിരുന്നെങ്കിലും വൈദ്യുതിയുടെ ഉപഭോഗം പൂജ്യമായാണ് കാണിച്ചിരുന്നത്. തുടർന്ന് പഴയ മീറ്റർ അഴിച്ച് പരിശോധനയ്ക്കയച്ചപ്പോൾ മീറ്ററിൽ മാറ്റം വരുത്തിയത് കണ്ടെത്തുകയായിരുന്നു എന്നും വൈദ്യുതവകുപ്പ് കൂട്ടിച്ചേർത്തു.

സംഭൽ ജമാ മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളിൽ ബർഖിനെ ഒന്നാം പ്രതിയാക്കി കുറ്റം ചുമത്തിയിരുന്നു. തന്റെ രാഷ്ട്രീയ പ്രതിച്ഛായയിലൂടെയും പ്രസംഗങ്ങളിലൂടെയും ആളുകളെ ബർഖ് സംഘർഷത്തിലേക്ക് നയിച്ചു എന്നതാണ് കേസ്. എന്നാൽ തനിക്കെതിരായ ആരോപണം ബർഖ് നിഷേധിച്ചിരുന്നു.

തനിക്കെതിരായ അറസ്റ്റിന് സ്റ്റേ ആവശ്യപ്പെട്ട് ബർഖ് അലഹബാദ് കോടതിയെ സമീപിച്ചിരുന്നു. ബിജെപി തനിക്കെതിരെ ആരോപണങ്ങളുന്നയിക്കുകയാണെന്നും കേസുകൾ കെട്ടിച്ചമച്ചതാണെന്നും ബർഖ് പ്രതികരിച്ചു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News