'അദ്ദേഹത്തെ യുപിയിലേക്ക് വിടൂ, ബാക്കി ഞങ്ങൾ നോക്കാം': ഔറംഗസേബിനെ പ്രകീർത്തിച്ചുള്ള അബു അസ്മിയുടെ പ്രസംഗത്തിനെതിരെ യോഗി ആദിത്യനാഥ്
ഔറംഗസേബിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള അസ്മിയുടെ പരാമര്‍ശങ്ങള്‍ മഹാരാഷ്ട്ര നിയമസഭയില്‍ ഭരണപക്ഷമായ എന്‍ഡിഎ സഖ്യം വിവാദമാക്കുകയായിരുന്നു.
ലക്‌നൗ: മുഗൾ ചക്രവർത്തി ഔറംഗസേബിനെ പ്രകീർത്തിച്ച് സംസാരിച്ച മഹാരാഷ്ട്ര സമാജ് വാദി പാര്‍ട്ടി (എസ്പി)എംഎൽഎ അബു അസ്മിക്കെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
അദ്ദേഹത്തിനെതിരെ പാർട്ടി നടപടി സ്വീകരിക്കണമെന്ന് യോഗി ആവശ്യപ്പെട്ടു. 'ആ വ്യക്തിയെ (സമാജ്‌വാദി) പാർട്ടിയിൽ നിന്ന് പുറത്താക്കി യുപിയിലേക്ക് അയക്കുക, അവന് വേണ്ടിയുള്ള 'ചികിത്സ' ഞങ്ങള്‍ നടത്തിക്കൊള്ളാം'- ഇങ്ങനെയായിരുന്നു യോഗിയുടെ വാക്കുകള്‍.
' ഛത്രപതി ശിവജി മഹാരാജിന്റെ പൈതൃകത്തെക്കുറിച്ച് അഭിമാനിക്കുന്നതിനുപകരം ലജ്ജിക്കുന്ന വ്യക്തി, ഇവര്‍ ഔറംഗസേബിനെ ആരാധനാമൂര്‍ത്തിയായി കാണുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവര്‍ക്ക് നമ്മുടെ രാജ്യത്ത് താമസിക്കാൻ അവകാശമുണ്ടോ? സമാജ്‌വാദി പാർട്ടി ഇതിന് ഉത്തരം നൽകണം'- യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. യു.പി നിയമസഭയിലായിരുന്നു യോഗി ആദിത്യനാഥിന്റെ വാക്കുകള്‍.
അതേസമയം ഔറംഗസേബിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ അബു അസ്മിയെ നിയമസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ബജറ്റ് സമ്മേളനത്തിന്റെ അവസാനം വരെയാണ് എസ്പി എംഎല്‍എയെ സഭാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഔറംഗസേബിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള അസ്മിയുടെ പരാമര്‍ശങ്ങള്‍ മഹാരാഷ്ട്ര നിയമസഭയില്‍ ഭരണപക്ഷമായ എന്‍ഡിഎ സഖ്യം വിവാദമാക്കുകയായിരുന്നു.
ഔറംഗസേബ് ക്രൂരനായ നേതാവ് ആയിരുന്നില്ല എന്നായിരുന്നു അബു അസ്മിയുടെ വാക്കുകളിലുണ്ടായിരുന്നത്. അദ്ദേഹം മികച്ച ഭരണാധികാരിയായിരുന്നു. ഔറംഗസേബും ഛത്രപതി സാംഭാജി മഹാരാജും തമ്മിലുണ്ടായ യുദ്ധം മതപരമായിരുന്നില്ല, അധികാരത്തിനുവേണ്ടിയുള്ളതായിരുന്നു. ഔറംഗസേബ് നിരവധി ക്ഷേത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.