വെജ് ബിരിയാണിക്ക് പകരം ചിക്കൻ ബിരിയാണി നൽകിയ ഹോട്ടൽ ഉടമയെ വെടിവെച്ചുകൊന്നു
ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം
ഡിണ്ടിഗൽ ബിരിയാണി
റാഞ്ചി: വെജ് ബിരിയാണിക്ക് പകരം ചിക്കൻ ബിരിയാണി നൽകിയതിന് ഹോട്ടൽ ഉടമയെ വെടിവെച്ചു കൊന്നു. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. വെടിവെപ്പ് നടത്തിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
വെജ് ബിരിയാണി പാർസലായാണ് ആവശ്യപ്പെട്ടിരുന്നത്. വീട്ടിലെത്തി തുറന്നപ്പോഴാണ് ചിക്കനാണെന്ന് മനസ്സിലായത്. ഇതിന് പിന്നാലെ ഇയാൾ കട ഉടമ വിജയ് നാഗിനെ ഫോണിൽ വിളിച്ചു. സംസാരിത്തിനിടെ ഇരുവരും തമ്മിൽ തർക്കമായി.
രാത്രി 11.30ന് വിജയ്‌നാഗ് ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഉപഭോക്താവും രണ്ട് സുഹൃത്തുക്കളും എത്തി. ഇവർ തമ്മിൽ രൂക്ഷമായ വാഗ്വാദവും പരസ്പരം ഉന്തും തള്ളുമായി. ഇതിനിടെ ഉപഭോക്താവ് തോക്കെടുത്ത് വിജയ്‌നാഗിന്റെ നെഞ്ചിന് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു.
വെടിവെപ്പിന്റെ ശബ്ദം കേട്ട് ആളുകൾ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ സ്ഥലംവിട്ടിരുന്നു. വെടിയേറ്റു വീണുകിടക്കുന്ന വിജയ്‌നാഗിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം തർക്കം ബിരിയാണി മാറിയത് മാത്രമല്ലെന്നും വിജയ്‌നാഗുമായുള്ള ഭൂമി തർക്കവും കൊലപാതകത്തിന് കാരണമാണെന്ന് കങ്കെ എംഎൽഎയും കോൺഗ്രസ് നേതാവുമായ സുരേഷ് കുമാർ ബൈത പറഞ്ഞു. വിജയ്‌നാഗിന്റെ ഭൂമിയിൽ ചിലർക്ക് കണ്ണുണ്ടായിരുന്നു. ഇവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എംഎൽഎ ആരോപിക്കുന്നത്.
24 മണിക്കൂറിനകം പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വിജയ് നാഗിന്റെ ബന്ധുക്കൾ പ്രതിഷേധിച്ചു. അല്ലെങ്കിൽ വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി. അന്വേഷണം പുരോഗമിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.