ബിജെപി ഷാരൂഖ് ഖാനെ വേട്ടയാടി: മമത ബാനര്‍ജി

'ജനാധിപത്യ വിരുദ്ധ പാർട്ടിയായ ബിജെപിയെയാണ് നമ്മള്‍ നേരിടുന്നത്. ഒരുമിച്ച് നിന്നാൽ നമ്മൾ വിജയിക്കും'

Update: 2021-12-01 12:46 GMT
Advertising

ബിജെപി ജനാധിപത്യവിരുദ്ധവും ക്രൂരവുമായ പാര്‍ട്ടിയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഷാരൂഖ് ഖാനെ ബിജെപി വേട്ടയാടിയെന്നും മമത പറഞ്ഞു. രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവർത്തകരും മുൻ ഹൈക്കോടതി ജഡ്ജിമാരും സെലിബ്രിറ്റികളും ഉൾപ്പെടുന്ന സദസ്സിലാണ് മമതയുടെ പ്രതികരണം. ബിജെപിക്കെതിരെ ഐക്യത്തോടെ മുന്നേറണമെന്ന് പറഞ്ഞ മമത, മുന്നോട്ടുള്ള പോരാട്ടത്തിന് ഉപദേശങ്ങളും മാർഗനിർദേശങ്ങളും തേടുകയും ചെയ്തു.

"ഇന്ത്യ സ്നേഹിക്കുന്നത് ആൾബലത്തെയല്ല, മനുഷ്യ വിഭവശേഷിയെയാണ്. ജനാധിപത്യ വിരുദ്ധ പാർട്ടിയായ ബിജെപിയെയാണ് നമ്മള്‍ നേരിടുന്നത്. ഒരുമിച്ച് നിന്നാൽ നമ്മൾ വിജയിക്കും"- മമത പറഞ്ഞു.

"മഹേഷ് ജി (സിനിമാ സംവിധായകൻ മഹേഷ് ഭട്ട്), നിങ്ങൾ ഇരയാക്കപ്പെട്ടു, ഷാരൂഖ് ഖാനും ഇരയായി. നമുക്ക് വിജയിക്കണമെങ്കിൽ, കഴിയുന്നിടത്തെല്ലാം പോരാടുകയും ശബ്ദമുയര്‍ത്തുകയും വേണം. നിങ്ങൾ ഞങ്ങളെ നയിക്കുകയും രാഷ്ട്രീയമായ ഉപദേശങ്ങള്‍ നല്‍കുകയും വേണം"- മമത ബാനർജി പറഞ്ഞു.

മഹാരാഷ്ട്രയും ബംഗാളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും മമത പറഞ്ഞു. ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിനെയും മറാത്ത രാജാവായ ശിവജിയെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കവിതയെയും കുറിച്ച് മമത പറഞ്ഞു. ബംഗാളിലെ മിന്നുംജയത്തോടെ മമത ദേശീയ തലത്തില്‍ തൃണമൂലിന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. 2024ൽ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്തുകയാണ് മമതയുടെ ലക്ഷ്യം.

മുൻ ഹൈക്കോടതി ജഡ്ജിമാരായ ഷാഫി പാർക്കർ, അഭയ് തിപ്‌സെ, തുഷാർ ഗാന്ധി, ആക്ടിവിസ്റ്റുകളായ ടീസ്റ്റ സെതൽവാദ്, മേധാ പട്കർ, മുൻ കോൺഗ്രസ് നേതാവ് സഞ്ജയ് ഝാ, സുധീന്ദ്ര കുൽക്കർണി, ശത്രുഘ്നൻ സിൻഹ, എഴുത്തുകാരി ശോഭാ ഡെ, ബോളിവുഡ് താരങ്ങളായ സ്വര ഭാസ്കർ, രാഹുൽ ബോസ്, കൊങ്കണ സെൻ ശർമ തുടങ്ങിയവരെ മമത ബാനര്‍ജി കണ്ടു. ശിവസേന നേതാക്കളായ ആദിത്യ താക്കറെ, സഞ്ജയ് റാവത്ത്, എന്‍സിപി നേതാവ് ശരദ് പവാര്‍ എന്നിവരുമായും മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News