അധ്യക്ഷ സ്ഥാനത്ത് തുടരണം; ശരത് പവാറിന്‍റെ രാജി തള്ളി എന്‍സിപി

അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിവാകാനുള്ള ശരത് പവാറിന്‍റെ തീരുമാനം തിടുക്കത്തിൽ എടുത്തതാണെന്ന് യോഗം വിലയിരുത്തി

Update: 2023-05-05 08:03 GMT
Editor : Jaisy Thomas | By : Web Desk

ശരത് പവാര്‍

Advertising

മുംബൈ: അധ്യക്ഷ സ്ഥാനത്തു നിന്നുള്ള ശരത് പവാറിന്‍റെ രാജി തള്ളി എൻ.സി.പി സമിതി. അധ്യക്ഷ പദവിയിൽ പവാർ തുടരണമെന്ന് എൻ.സി.പി.യോഗത്തിൽ പ്രമേയം പാസാക്കി. എൻസിപി നേതാക്കൾ ശരത് പവാറിനെ കാണുകയും പാർട്ടി അധ്യക്ഷനായി തുടരാൻ ആവശ്യപ്പെടുന്ന പാനലിന്‍റെ പ്രമേയം അദ്ദേഹത്തെ അറിയിക്കുമെന്നും എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.


അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിവാകാനുള്ള ശരത് പവാറിന്‍റെ തീരുമാനം തിടുക്കത്തിൽ എടുത്തതാണെന്ന് യോഗം വിലയിരുത്തി. തീരുമാനത്തിൽ നിന്നും പിന്തിരിയണമെന്നു പവാറിനോട് ആവശ്യപ്പെടുന്ന ഒറ്റവരി പ്രമേയം യോഗത്തിൽ പാസാക്കിയെന്ന് പ്രഫുൽ പട്ടേൽ അറിയിച്ചു . രാവിലെ 11 മണിക്ക് ചേർന്ന യോഗത്തിൽ പവാറിന്‍റെ മകൾ സുപ്രിയ സുലെ ,അജിത് പവാർ അടക്കമുള്ളവർ പങ്കെടുത്തു . രാജി പിൻവലിക്കാൻ പ്രവർത്തകരും പ്രതിപക്ഷ പാർട്ടി നേതാക്കളും തുടർച്ചയായി സമ്മർദ്ദം ചെലുത്തുന്നതിനിടെയായിരുന്നു യോഗം.

പ്രഫുൽ പട്ടേൽ വാർത്താ സമ്മേളനത്തിൽ കമ്മിറ്റിയുടെ തീരുമാനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ എൻസിപി പ്രവർത്തകര്‍ ആഘോഷം തുടങ്ങി. “പാർട്ടി പ്രസിഡന്‍റ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം പവാർ പ്രകടിപ്പിച്ചു.രാജി ഞങ്ങൾ ഏകകണ്ഠമായി നിരസിക്കുന്നു.പാർട്ടി അധ്യക്ഷനായി തുടരാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കാൻ ഞങ്ങൾ ഏകകണ്ഠമായി തീരുമാനിച്ചു'' പട്ടേല്‍ പറഞ്ഞു. ശരദ് പവാറിന്‍റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപി പ്രവർത്തകർ അദ്ദേഹത്തെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചു.



ചൊവ്വാഴ്ചയാണ് പവാര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിനു ഒരു വർഷം മാത്രം മുന്നിൽ നിൽക്കുമ്പോൾ പവാർ അധ്യക്ഷ പദവി ഒഴിയുന്നത് പ്രതിപക്ഷ ഐക്യത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടി . സി .പി .ഐ , സിപിഎം , ആം ആദ്മി പാർട്ടി നേതാക്കൾ പവാറിനെ നേരിട്ട് വിളിച്ച് തീരുമാനത്തിൽ നിന്നും പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു.എട്ടു മാസം മുൻപ് ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് പവാറിനെ വീണ്ടും പാർട്ടി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തത്.


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News