സഞ്ജീവ് ഭട്ട് അറസ്റ്റിലായിട്ട് നാല് വര്‍ഷം, നീതിക്കായുള്ള പോരാട്ടം തുടരും: ശ്വേത ഭട്ട്

'വെളിച്ചമില്ലാത്ത നാല് ദീപാവലികൾ, നാല് ഇരുണ്ട പുതുവർഷങ്ങൾ, നീതി ലഭിക്കാത്ത മറ്റൊരു വർഷം കൂടി കടന്നു പോയതിന്റെ ഓർമപ്പെടുത്തൽ മാത്രമായി ജന്മദിനങ്ങൾ'

Update: 2022-09-05 14:33 GMT

മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് അറസ്റ്റിലായിട്ട് നാല് വര്‍ഷം. ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുകയാണെന്ന് സഞ്ജീവ് ഭട്ടിന്‍റെ ഭാര്യ ശ്വേത ഭട്ട് പറഞ്ഞു. ഈ ദുഷിച്ച ഭരണത്തിനെതിരെ രാവും പകലും പോരാടിയത് 1462 ദിവസങ്ങളും 35,088 മണിക്കൂറുകളുമാണെന്നും ശ്വേത ഭട്ട് ഫേസ് ബുക്കില്‍ കുറിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

സഞ്ജീവിനെ നിശബ്ദനാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് 2018 സെപ്തംബർ 5ന് ഈ ഭരണകൂടം സഞ്ജീവിനെ കൂട്ടിക്കൊണ്ടുപോയത്. അതിനുശേഷം അദ്ദേഹത്തിന്‍റെ ദൃഢനിശ്ചയം തകർക്കാനും അപകീർത്തിപ്പെടുത്താനും നിശബ്ദനാക്കാനും ശ്രമം നടന്നു.

Advertising
Advertising

കള്ളക്കേസുകൾ ചുമത്തി പ്രതികാര നടപടി എന്ന നിലയില്‍ സഞ്ജീവ് ഭട്ടിനെ തടവിലാക്കിയിട്ട് ഇന്ന് 4 വർഷം തികയുന്നു. ഒരു തെളിവും ഇല്ലാതെ, രാഷ്ട്രീയ പ്രേരിതമായി ശിക്ഷിക്കപ്പെട്ടു.

മറ്റുള്ളവരെ സംബന്ധിച്ച് ഇത് കേവലം 4 വർഷമായിരിക്കാം. പക്ഷേ, ഈ ദുഷിച്ച ഭരണത്തിനെതിരെ ഞങ്ങള്‍ രാവും പകലും പോരാടിയത് 1462 ദിവസങ്ങളും 35,088 മണിക്കൂറുകളുമാണ്.

വെളിച്ചമില്ലാത്ത നാല് ദീപാവലികൾ, നാല് ഇരുണ്ട പുതുവർഷങ്ങൾ, നീതി ലഭിക്കാത്ത മറ്റൊരു വർഷം കൂടി കടന്നു പോയതിന്റെ ഓർമപ്പെടുത്തൽ മാത്രമായി വർത്തിച്ച 16 ജന്മദിനങ്ങൾ, അർഥശൂന്യമായി തോന്നിയ രണ്ടു ബിരുദങ്ങൾ, സഞ്ജീവിനെ കാണാതെ ഓരോ ദിവസവും ചെലവഴിച്ച അനന്തമായ നിമിഷങ്ങൾ...

സഞ്ജീവ് പറയും പോലെ നീതി ലഭിക്കും വരെ ഞങ്ങൾ പോരാടും. ഇന്നേക്ക് 4 വർഷം തികയുന്നു.. സഞ്ജീവ് തളരാതെയും തല കുനിക്കാതെയും മുട്ടുമടക്കാതെയും ശക്തനായി തുടരുന്നു. ഈ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ നീതിക്കു വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം തുടരുകയാണ്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News