'സോനം വാങ്ചുക്കിന്റെ പാകിസ്താൻ ബന്ധം പരിശോധിക്കും': ലഡാക് ഡിജിപി
''സമാധാന ചർച്ചകൾക്ക് വാങ്ചുക്ക് തുരങ്കം വെച്ചു. വാങ്ചുക്കിന്റെ സ്ഥാപനത്തിന്റെ നിയമലംഘനം ബോധ്യപ്പെട്ടതിനാലാണ് ലൈസൻസ് റദ്ദാക്കിയത്''
സോനം വാങ്ചുക്- Photo- PTI
കശ്മീര്‍: ലഡാക് സമരനയാകന്‍ സോനം വാങ്ചുകിന്റെ പാകിസ്താന്‍ ബന്ധം പരിശോധിക്കുമെന്ന് ലഡാക്ക് ഡിജിപി ഡോ. എസ്.ഡി. സിങ് ജംവാൾ.
''സംസ്ഥാന പദവി ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലഡാക്കിൽ ചർച്ചകൾ നടക്കുകയാണ്. ഈ നടപടികൾ അട്ടിമറിക്കാനാണ് സോനം വാങ് ചുക് ശ്രമിച്ചത്. ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ വിളിച്ചു ചേർത്ത് അദ്ദേഹം നിരാഹാര സമരം നടത്തിയെന്നും'- ഡിജിപി പറഞ്ഞു.
''വാങ്ചുകുമായി ആശയവിനിമയം നടത്തിയിരുന്ന പാകിസ്താന്‍ ഇന്റലിജൻസ് ഓഫീസറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാകിസ്താനും ബംഗ്ലാദേശും വാങ്ചുക്ക് സന്ദർശിച്ചിരുന്നു. അന്വേഷണം നടത്തിവരുന്നുണ്ട്. പ്രതിഷേധക്കാർ പൊലീസിനെ ആക്രമിച്ചു. സമാധാന ചർച്ചകൾക്ക് വാങ്ചുക്ക് തുരങ്കം വെച്ചു. വാങ്ചുക്കിന്റെ സ്ഥാപനത്തിന്റെ നിയമലംഘനം ബോധ്യപ്പെട്ടതിനാലാണ് ലൈസൻസ് റദ്ദാക്കിയത്''- ഡിജിപി വ്യക്തമാക്കി.
കേന്ദ്ര അന്വേഷണ ഏജൻസികൾ സോനം വാങ് ചുകിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ലഡാക്കിലെ പ്രക്ഷോഭം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് വാങ് ചുകിനെ അറസ്റ്റ് ചെയ്തത്. രാത്രിയോടെ അദ്ദേഹത്തെ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലേക്ക് മാറ്റുകയും ചെയ്തു. നടപടികൾ കടുപ്പിച്ച് മുന്നോട്ടുപോകാനാണ് ലഡാക്ക് പൊലീസിന്റെ നീക്കം.
അതേസമയം, ലഡാക്കിൽ പ്രതിഷേധിക്കുന്ന സംഘടനകളെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. പ്രതിഷേധം കണക്കിലെടുത്ത് സോനം വാങ് ചുക്കിനെ പാര്‍പ്പിച്ചിരിക്കുന്ന രാജസ്ഥാനിലെ ജോധ് പൂര്‍ ജയില്‍ പരിസരത്ത് സുരക്ഷ കൂട്ടിയിട്ടുണ്ട്.
അതേസമയം ലഡാക്ക് സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളുടെ പേരിൽ വാങ്ചുകിനെ അറസ്റ്റ് ചെയ്തത് ദൗർഭാഗ്യകരമാണെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള പറഞ്ഞു. സംഭവത്തില്‍ ബിജെപിയെ കടന്നാക്രമിച്ച ഉമര്‍ അബ്ദുള്ള, ജമ്മു കശ്മീരിനും ലഡാക്കിനും സംസ്ഥാന പദവി സംബന്ധിച്ച വാഗ്ദാനങ്ങളിൽ നിന്ന് എന്തുകൊണ്ട് പിന്നാക്കം പോയെന്നും ചോദിച്ചു.