കോൺഗ്രസിനെ രക്ഷിക്കാൻ മാന്ത്രികവടിയില്ല; നിസ്വാർഥ പ്രവർത്തനമാണ് വേണ്ടത്: സോണിയാ ഗാന്ധി

ചിന്തൻ ശിബിരത്തിൽ ചർച്ച ചെയ്യാനുള്ള റിപ്പോർട്ടുകൾക്ക് പ്രവർത്തക സമിതി അംഗീകാരം നൽകിയെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പറഞ്ഞു.

Update: 2022-05-09 14:38 GMT
Advertising

ന്യൂഡൽഹി: കോൺഗ്രസിന്റെ പുനരുജ്ജീവനത്തിന് കുറുക്കുവഴികളോ മാന്ത്രികവിദ്യകളോ ഇല്ലെന്ന് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധി. നിസ്വാർഥമായ പ്രവർത്തനത്തിലൂടെ മാത്രമേ പാർട്ടിയെ തിരിച്ചുകൊണ്ടുവരാൻ കഴിയൂ എന്നും അവർ പറഞ്ഞു. ചിന്തൻശിബിരത്തിന് മുന്നോടിയായി നടന്ന പ്രവർത്തക സമിതി യോഗത്തിലാണ് സോണിയ ഇക്കാര്യം പറഞ്ഞത്.

പാർട്ടിയെ ശക്തിപ്പെടുത്താൻ വ്യക്തി താൽപര്യത്തിന് അതീതമായി കൂട്ടായി പ്രവർത്തിക്കണം. പാർട്ടി എല്ലാവരിലേക്കും എത്തണം. പാർട്ടി നമുക്കായി നൽകിയതിന് തിരികെ നൽകാനുള്ള സമയമാണിതെന്നും അവർ പറഞ്ഞു.

ചിന്തൻ ശിബിരത്തിൽ ചർച്ച ചെയ്യാനുള്ള റിപ്പോർട്ടുകൾക്ക് പ്രവർത്തക സമിതി അംഗീകാരം നൽകിയെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കർമപദ്ധതിക്ക് രൂപം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ചിന്തൻ ശിബിരം ചേരാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. ഗാന്ധി കുടുംബം നേതൃസ്ഥാനത്ത് നിന്ന മാറണമെന്ന് ആവശ്യപ്പെട്ട് ജി23 നേതാക്കളും രംഗത്തെത്തിയിരുന്നു. ഈ മാസം 13 മുതൽ 15 വരെ രാജസ്ഥാനിലെ ഉദയ്പൂരിലാണ് ചിന്തൻ ശിബിരം നടക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News