വിദ്വേഷ പരാമർശം: ജസ്റ്റിസ് എസ്.കെ യാദവിന് സുപ്രിംകോടതി കൊളീജിയത്തിന്റെ താക്കീത്

പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന ജഡ്ജിയുടെ നിലപാട് കൊളീജിയം തള്ളി

Update: 2024-12-18 04:22 GMT

ന്യൂഡൽഹി: വിദ്വേഷ പരാമർശത്തിൽ അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖർ കുമാർ യാദവിനെ താക്കീത് ചെയ്ത് സുപ്രിംകോടതി കൊളീജിയം. പദവി മനസ്സിലാക്കി സംസാരിക്കണമെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയം വ്യക്തമാക്കി. പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന ജഡ്ജിയുടെ നിലപാട് കൊളീജിയം തള്ളി. അതേസമയം, ഇംപീച്ച് ചെയ്യാനുള്ള ശിപാർശ നൽകിയേക്കില്ലെന്നാണ് സൂചന.

ജസ്റ്റിസ് ശേഖർ കുമാർ യാദവിന്റെ വിശദീകരണം തൃപ്തികരമല്ല. പൊതുപ്രസ്താവനകളിൽ ജുഡീഷ്യറിയുടെ അന്തസ് പാലിക്കണം. വിവാദ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും കൊളീജിയം വ്യക്തമാക്കി. മുൻവിചാരം ഇല്ലാതെ നടത്തിയ പരാമർശങ്ങൾക്കാണ് ജസ്റ്റിസ് യാദവിനെ ശാസിച്ചത്.

Advertising
Advertising

വിശ്വഹിന്ദു പരിഷത് സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് എസ്.കെ യാദവ് വിദ്വേഷ പരാമർശം നടത്തിയത്. ഭൂരിപക്ഷത്തിന്‍റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്നായിരുന്നു ജഡ്ജിയുടെ പരാമർശം. ഏകസിവിൽകോഡ് നടപ്പിലാക്കുമെന്നും ജഡ്ജി പറഞ്ഞിരുന്നു. ഏക സിവിൽ കോഡ് സംബന്ധിച്ച പരിപാടിയിലായിരുന്നു ജഡ്ജിയുടെ പരാമർശം.

ഇതിന് പിന്നാലെ നിരവധി സംഘടനകൾ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതുകയും രാഷ്ട്രപതിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന്, യാദവിന്‍റെ പ്രസംഗം മാധ്യമ വാർത്തകളിലൂടെ ശ്രദ്ധയിൽപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ അലഹബാദ് ഹൈക്കോടതിയോട് സുപ്രിംകോടതി വിശദീകരണം തേടി. തുടർന്നാണ് ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചത്. ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News