ലഖിംപൂർ കർഷക കൂട്ടക്കൊല: യുപി സർക്കാരിന് സുപ്രിംകോടതി നോട്ടീസ്

പ്രതി ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരായി സമർപ്പിച്ച ഹരജിയിലാണ് കോടതി നിലപാട് തേടിയത്

Update: 2022-03-16 08:05 GMT
Advertising

ലഖിംപൂർ ഖേരി കർഷക കൊലക്കേസ് പ്രതി ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരായി സമർപ്പിച്ച ഹരജിയിൽ ഉത്തർപ്രദേശ് സർക്കാറിന് സുപ്രിംകോടതി നോട്ടീസയച്ചു. അലഹബാദ് ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളാണ് കോടതിയെ സമീപിച്ചിരുന്നത്.

കേസിലെ മുഖ്യസാക്ഷി കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടതായി ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചീഫ് ജസ്റ്റിസിന് മുന്നിൽ വ്യക്തമാക്കിയിരിന്നു. കേസിന്റെ അന്വേഷണ പുരോഗതിയും ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് പരിശോധിച്ചു. ഫെബ്രുവരി പത്തിനാണ് ആശിഷ് മിശ്രക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ഇയാളടക്കം 14 പേർക്കെതിരെ കേസന്വേഷിക്കുന്ന ഉത്തർ പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ 5,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്. ഒക്ടോബർ മൂന്നിന് നടന്ന സംഭവത്തിൽ നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ രണ്ട് ബി.ജെ.പി പ്രവർത്തകരടക്കം മൂന്ന് പേരും കൊല്ലപ്പെട്ടിരുന്നു. കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ പേരുള്ള ആശിഷ് മിശ്രയടക്കമുള്ള പതിമൂന്ന് പേർ ജയിലിലിലായിരുന്നു. വിരേന്ദ്ര കുമാർ ശുക്ല എന്നയാൾക്കെതിരെ തെളിവ് നശിപ്പിക്കൽ കുറ്റവും ചാർത്തിയിരുന്നു.

Supreme Court has issued notice to the Uttar Pradesh government on petition filed Against Ashish Mishra, accused in the Lakhimpur Kheri farmer murder case.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News