'മകളെ നന്നായി നോക്കണം,അവൾക്ക് സുഖമില്ലാത്തതാണ്...'; കേദാർനാഥ് ഹെലികോപ്റ്റർ ദുരന്തത്തിന് മുമ്പ് പൈലറ്റ് ഭാര്യയോട് അവസാനമായി പറഞ്ഞത്

അപകടത്തില്‍ ആർക്കെതിരെയും പരാതിയില്ലെന്ന് ഭാര്യ

Update: 2022-10-19 05:55 GMT
Editor : Lissy P | By : Web Desk
Advertising

മുംബൈ: ചൊവ്വാഴ്ച ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് ആറുപേരാണ് മരിച്ചത്. കോപ്റ്ററിന്റെ പൈലറ്റ് അനിൽ സിങുമായി അവസാനം നടത്തിയ സംഭാഷണം ഓർത്തെടുക്കുകയാണ് ഭാര്യ ഷിറിൻ ആനന്ദിത. 'മകൾക്ക് സുഖമില്ല..അവളെ നന്നായി നോക്കണം...' അവസാനമായി സംസാരിച്ചപ്പോൾ ഇതാണ് ഭർത്താവ് തന്നോട് പറഞ്ഞതെന്ന് ഭാര്യ ഷിറിൻ ആനന്ദിത പി.ടി.ഐയോട് പറഞ്ഞു. മുംബൈയിലെ അന്ധേരിയിലെ ഹൗസിംഗ് സൊസൈറ്റിയിലാണ് അനിൽ സിങ്ങും(57) ഭാര്യ ഷിറിൻ ആനന്ദിതയും മകൾ ഫിറോസ സിങും താമസിക്കുന്നത്. അപകടത്തിന് ഒരുദിവസം മുമ്പാണ് അനിൽ താനുമായി അവസാനമായി സംസാരിച്ചതെന്നും ആനന്ദിത പറയുന്നു. ഭർത്താവിന്റെ അന്ത്യകർമങ്ങൾ നിർവഹിക്കാൻ താനും മകളും ന്യൂഡൽഹിയിലേക്ക് പോകുമെന്ന് ആനന്ദിത പറഞ്ഞു. അപകടമായതിനാൽ തനിക്ക് ആർക്കെതിരെയും പരാതിയില്ലെന്ന് ആനന്ദിത പറഞ്ഞു.

കിഴക്കൻ ഡൽഹിയിലെ ഷഹാദ്ര സ്വദേശിയായ സിങ് കഴിഞ്ഞ 15 വർഷമായി മുംബൈയിലാണ് താമസം. അപകടത്തിൽ കൊല്ലപ്പെട്ട പൈലറ്റ് സിംഗ് മുംബൈ സ്വദേശിയാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി), ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ എന്നിവർ ഹെലികോപ്റ്റർ അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

കേദാർനാഥ് തീർഥാടകരെ വഹിച്ചുളള ഹെലികോപ്റ്ററാണ് കഴിഞ്ഞദിവസം അപകടത്തിൽപെട്ടത്. പ്രതികൂല കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. കാഴ്ച മറക്കുന്ന രീതിയിലുള്ള മൂടൽമഞ്ഞാണ് വെല്ലുവിളിയായത്. ഹെലികോപ്റ്റർ പറന്നുയർന്നപ്പോൾ നിരപ്പിൽ നിന്നുള്ള ഉയരം കണക്കുകൂട്ടുന്നതിൽ വന്ന പിഴവായിരിക്കാം അപകടത്തിന് കാരണമായതെന്നും അധികൃതർ പറയുന്നു. വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ എന്നാണ് വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News