പൗരത്വനിയമ ഭേദഗതിക്കെതിരായ എല്ലാ ഹരജികളിലും കേന്ദ്രം മറുപടി നൽകണം; സുപ്രിംകോടതി

ഹരജികൾ തിരിച്ചറിയാനും വേർതിരിക്കാനും സോളിസിറ്റർ ജനറലിന്റെ ഓഫീസിനോട് ബെഞ്ച് ആവശ്യപ്പെട്ടു.

Update: 2022-09-12 15:02 GMT
Advertising

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിക്കെതിരായ എല്ലാ ഹരജികളിലും കേന്ദ്രം മറുപടി നൽകണമെന്ന് സുപ്രിംകോടതി. ഹരജികൾ ഒക്ടോബർ 31ന് സുപ്രിംകോടതി പരിഗണിക്കും. അതേസമയം, കേരളം നൽകിയ ഹരജി അടുത്ത ആഴ്ച പരിഗണിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

ഹരജികളിൽ തരംതിരിച്ച് വിഷയം തീരുമാനിക്കാനും കോടതി നിർദേശിച്ചു. ഓരോ ഹരജികളും ഓരോ സ്വഭാവത്തിലുള്ളതാണെന്നും അതുകൊണ്ടുതന്നെ അത് പ്രത്യേകം പരിഗണിക്കണമെന്നുമാണ് കോടതി വ്യക്തമാക്കിയത്.

ഹരജികൾ തിരിച്ചറിയാനും വേർതിരിക്കാനും സോളിസിറ്റർ ജനറലിന്റെ ഓഫീസിനോട് ബെഞ്ച് ആവശ്യപ്പെട്ടു. കേസ് മൂന്നം​ഗ ബെഞ്ച് പരി​ഗണിക്കാനാണ് സാധ്യത. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 223 ഹരജികളാണ് കോടതിയിലുള്ളത്.

2019ലായിരുന്നു സുപ്രിംകോടതിയില്‍ ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം അറിയാന്‍ മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് യു.യു ലളിത് ചീഫ് ജസ്റ്റിസായി എത്തിയപ്പോഴാണ് ഈ ഹരജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്.

മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ളവരാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News