ഹരിയാനയിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവർക്ക് രാജ്യസഭാ സീറ്റ് നൽകിയതിൽ എം.എൽ.എമാർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു

Update: 2022-06-01 12:31 GMT

ഡല്‍ഹി: ഹരിയാനയിലെ കോണ്‍ഗ്രസ് എം.എൽ.എമാരെ ഛത്തീസ്ഗഢിലെ റിസോർട്ടിലേക്ക് മാറ്റി. 30 എം.എല്‍.എമാരെയാണ് മാറ്റിയത്. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവർക്ക് രാജ്യസഭാ സീറ്റ് നൽകിയതിൽ എം.എൽ.എമാർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കുതിരക്കച്ചവടം ഭയന്ന് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.

ഹരിയാനയിൽ രണ്ട് സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭയിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ ബി.ജെ.പിക്കും കോൺഗ്രസിനും ഓരോ സീറ്റ് വീതം ജയിക്കാൻ കഴിയും. ബി.ജെ.പിയുടെ കൃഷ്ണലാൽ പൻവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജസ്ഥാന്‍റെ ചുമതലയുള്ള അജയ് മാക്കനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്.

Advertising
Advertising

സംസ്ഥാനത്തെ നേതാക്കളെ തഴഞ്ഞ് പുറത്ത് നിന്നൊരാൾക്ക് സീറ്റ് നൽകിയതിൽ കോണ്‍ഗ്രസ് എം.എല്‍എമാര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. രണ്ടാം സീറ്റ് ലക്ഷ്യം വെച്ച് മാധ്യമ സ്ഥാപന മേധാവി കാർത്തികേയ ശർമ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ അജയ് മാക്കന്‍റെ സാധ്യത മങ്ങുമോയെന്ന് കോണ്‍ഗ്രസിന് ആശങ്കയുണ്ട്.

15 സംസ്ഥാനങ്ങളിൽ നിന്നായി 57 സീറ്റുകളിലേക്കാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഏറ്റവും കനത്ത പോരാട്ടം നടക്കുന്നത് മഹാരാഷ്ട്ര, ഹരിയാന, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ്. 

Summary- The Congress shifts Hariyana MLAs to resort

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News