സംഘർഷം നടന്ന കരൗളിയിൽ സന്ദർശനം നടത്തി ജമാഅത്തെ ഇസ്‌ലാമി സംഘം

ഏപ്രിൽ രണ്ടിനാണ് കരൗളിയിൽ വർഗീയ സംഘർഷങ്ങൾക്കു തുടക്കമായത്

Update: 2022-04-15 08:24 GMT

രാമനവമി ദിവസത്തിൽ സംഘർഷം നടന്ന രാജസ്ഥാനിലെ കരൗളിയിൽ ജമാഅത്തെ ഇസ്‌ലാമി സംഘം സന്ദർശനം നടത്തി. നഷ്ടങ്ങൾ വിലയിരുത്തിയ സംഘം മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെ കാണുകയും സമാധാനം പുനഃസ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അക്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് സയ്യിദ് സാദത്തുള്ള ഹുസൈനി, മൗലാന അസ്ഹർ അലി ഇമാം മഹ്ദി സലഫി, മുഹമ്മദ് അഹമ്മദ്, നവൈദ് ഹമീദ്, വാസിഖ് നദീം എന്നിവരാണ് സന്ദർശനം നടത്തിയത്.

കരൗളിയിലെ വര്‍ഗീയ ലഹളയ്ക്കു പിന്നില്‍

ഏപ്രിൽ രണ്ടിനാണ് കരൗളിയിൽ വർഗീയ സംഘർഷങ്ങൾക്കു തുടക്കമായത്. രാജസ്ഥാനിലെ ഹിന്ദു പുതുവത്സരാഘോഷമായ നവ സംവത്സർ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ബൈക്ക് റാലിക്കിടെയായിരുന്നു അക്രമസംഭവങ്ങളുടെ തുടക്കം. റാലി മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് എത്തിയപ്പോൾ പ്രകോപനപരവും വിദ്വേഷമുണർത്തുന്നതുമായ തരത്തിലുള്ള മുദ്രാവാക്യങ്ങൾ ഉയർന്നതായി പൊലീസ് പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. ലൗഡ്‌സ്പീക്കറിൽ മുസ്‌ലിം വിരുദ്ധ ഗാനങ്ങൾ വച്ചതായും റിപ്പോർട്ടുണ്ട്. ഇതിനു പിന്നാലെയാണ് റാലിക്കുനേരെ കല്ലേറുണ്ടായത്. കല്ലേറിൽ എട്ടുപൊലീസുകാരടക്കം 11 പേർക്ക് പരിക്കേറ്റു.

Advertising
Advertising

പിന്നാലെ പ്രദേശത്ത് വ്യാപകമായി മുസ്‌ലിം വീടുകളും വ്യാപാരസ്ഥാപനങ്ങളും അഗ്നിക്കിരയായി. നഗരത്തിൽ വ്യാപകമായ കൊള്ളയും കൊള്ളിവയ്പ്പും നടന്നു. തുടർന്ന് ഒരാഴ്ച കർഫ്യൂ പ്രഖ്യാപിച്ചെങ്കിലും വിലക്ക് ലംഘിച്ച് അക്രമങ്ങൾ തുടരുകയും 40ഓളം മുസ്‌ലിം വീടുകൾ അഗ്നിക്കിരയാകുകയും ചെയ്തതായി മുസ്‌ലിം മിറർ റിപ്പോർട്ട് ചെയ്തു. വ്യാപകമായ അക്രമസംഭവങ്ങളിൽ 46 പേരെ അറസ്റ്റ് ചെയ്തിരുന്നു.

വിശ്വഹിന്ദു പരിഷത്ത്, ആർ.എസ്.എസ്, ബജ്രങ്ദൾ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ബൈക്ക് റാലി നടന്നതെന്ന് പൊലീസ് പറഞ്ഞു. വർഗീയ സംഘർഷത്തിൽ 46 പേരെ അറസ്റ്റ് ചെയ്യുകയും മറ്റ് ഏഴുപേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ഭരത്പൂർ റേഞ്ച് ഐ.ജി പ്രശാൻ കുമാർ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

The Jamaat-e-Islami group visited Karauli in Rajasthan

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News