പാകിസ്താനിലേക്കുള്ള കപ്പൽ മുംബൈയിൽ പിടികൂടിയ സംഭവം: ചരക്ക് അയച്ച വിലാസത്തിൽ​ പൊരുത്തക്കേടെന്ന് അധികൃതർ

ചൈനയിൽനിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് വന്ന കപ്പലാണ് കസ്റ്റംസ് പിടികൂടിയത്

Update: 2024-03-02 15:41 GMT
Advertising

മുംബൈ: ആണവായുധത്തിന് ഉപയോഗിക്കുന്ന യന്ത്രഭാഗങ്ങളെന്ന് സംശയിക്കുന്ന ചരക്കുമായി ചൈനയിൽനിന്ന് പാകിസ്താനിലേക്ക് വന്ന കപ്പൽ മുംബൈ ജെ.എൻ.പി.ടി തുറമുഖത്ത് പിടികൂടിയതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. ചൈനയിൽനിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് വന്ന കപ്പലാണ് കസ്റ്റംസ് പിടികൂടിയത്. ജനുവരി 23നാണ് കപ്പൽ പിടിച്ചെടുത്തത്. ചരക്ക് അയച്ച വിലാസത്തിൽ പൊരുത്തക്കേടുകളുണ്ടെന്ന് അധികൃതർ അറിയിച്ചു.

യന്ത്രഭാഗങ്ങൾ പരിശോധിച്ച ഡി.ആർ.ഡി.ഒ സംഘം പാകിസ്താന്റെ ആണവ പദ്ധതികളിൽ ഉപയോഗിക്കാൻ എത്തിച്ചതാണ് ഇവയെന്ന് സ്ഥിരീകരിച്ചു. ചൈനയിലെ ഷെഖോ തുറമുഖത്തുനിന്ന് ചരക്ക് കയറ്റിയ മാൾട്ടയുടെ പതാകയുള്ള കപ്പലാണ് പിടിയിലായത്. ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യാത്ര ഭാഗങ്ങൾ കണ്ടെത്തിയത്.

പാകിസ്താൻ്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്ക് ഇവ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ്റെ (ഡി.ആർ.ഡി.ഒ) സംഘം ചരക്കുകൾ പരിശോധിച്ചു. കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (സി.എൻ.സി) മെഷീൻ ഇതിൽനിന്ന് കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.

സിവിലിയൻ, സൈനിക ഉപയോഗങ്ങൾക്കുള്ള വസ്തുക്കളുടെ വ്യാപനം രാജ്യാന്തരമായി നിയന്ത്രിക്കാൻ ലക്ഷ്യമിടുന്ന വസനാർ കരാർ പ്രകാരം നിരോധിച്ച സാങ്കേതികവിദ്യകളിൽ ഒന്നാണ് കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (സി.എൻ.സി) മെഷീൻ. ഇന്ത്യ അടക്കം 42 രാജ്യങ്ങൾ 1996ലെ വസനാർ കരാറിൽ ഒപ്പിട്ടിട്ടുണ്ട്. ഉത്തര ​കൊറിയയുടെ ആണവ പദ്ധതികളിൽ സി.എൻ.സി മെഷീനുകൾ ഉപയോഗിക്കുന്നതായി ആരോപണമുണ്ട്.

കൂടുതൽ അന്വേഷണത്തിൽ ഷിപ്പിംഗ് വിശദാംശങ്ങളിലെ പൊരുത്തക്കേടുകൾ കണ്ടെത്തി. ചരക്ക് അയച്ചവരുടെയും സ്വീകരിക്കുന്നവരുടെയും യഥാർഥ വിവരമല്ല നൽകിയിട്ടുള്ളത്. ഷാങ്ഹായി ജെ.എക്സ്.ഇ ഗ്ലോബൽ ലോജിസ്റ്റിക്സ് കമ്പനി ലിമിറ്റഡിന്റെ പേരിലാണ് ചരക്ക് അയച്ചിട്ടുള്ളത്. സിയാൽകോട്ടിലെ പാകിസ്താൻ വിംഗ്സ് പ്രൈവറ്റ് ലിമിറ്റഡാണ് സ്വീകർത്താക്കൾ.

എന്നാൽ 22,180 കിലോഗ്രാം ചരക്ക് യഥാർത്ഥത്തിൽ അയച്ചത് തയ്‍വാൻ മൈനിങ് ഇംപോർട്ട് ആൻഡ് എക്സ്പോർട്ട് കോ ലിമിറ്റഡാണെന്ന് സുരക്ഷാ ഏജൻസികൾ വിശദ അന്വേഷണത്തിൽ കണ്ടെത്തി. പാക്കിസ്താനിലെ കോസ്‌മോസ് എഞ്ചിനീയറിങ്ങിനാണ് ചരക്ക് അയച്ചിട്ടുള്ളത്. പാക്കിസ്ഥാൻ്റെ പ്രതിരോധ ഗവേഷണത്തിനും വികസനത്തിനും നേതൃത്വം നൽകുന്ന ഡിഫൻസ് സയൻസ് ആൻഡ് ടെക്നോളജി ഓർഗനൈസേഷനുമായി ചരക്കിന് ബന്ധമുണ്ടോ എന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News