‘ദേശസുരക്ഷ പ്രധാനം’; എട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ജാമ്യം റദ്ദാക്കി സുപ്രിംകോടതി

പ്രതികളോട് എൻ.ഐ.എ മുമ്പാകെ കീഴടങ്ങാൻ കോടതി നിർദേശിച്ചു

Update: 2024-05-22 12:41 GMT
Advertising

ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പി.എഫ്.ഐ) അംഗങ്ങളായിരുന്ന എട്ടുപേരുടെ ജാമ്യം റദ്ദാക്കി സുപ്രിം കോടതി. 2023 ഒക്ടോബറിൽ മ​ദ്രാസ് ഹൈക്കോടതി അനുവദിച്ച ജാമ്യം ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് റദ്ദാക്കിയത്. ദേശസുരക്ഷയാണ് പരമപ്രധാനമെന്നും അക്രമപരമോ അഹിംസാത്മകമോ ആയ ഭീകരപ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കിയത്.

പ്രതികൾ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഫണ്ട് സ്വരൂപിച്ചെന്ന ആരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ വിചാരണ വേഗത്തിൽ നടത്താനും പ്രതികളോട് എൻ.ഐ.എ മുമ്പാകെ കീഴടങ്ങാനും കോടതി നിർദേശിച്ചു. തീവ്രവാദ പ്രവർത്തനങ്ങൾ തടയാനും ദേശസുരക്ഷയുടെ പരമപ്രധാനത ഉറപ്പാക്കാനുമുള്ള ശ്രമമാണ് യു.എ.പി.എ പ്രതിഫലിപ്പിക്കുന്നത്. യു.എ.പി.എ പ്രകാരം കുറ്റാരോപിതരായ വ്യക്തികളുടെയോ സംഘടനകളുടെയോ പൗരസ്വാതന്ത്ര്യത്തിന്മേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നും കോടതി വ്യക്തമാക്കി.

ബറകത്തുള്ള, ഇദ്രിസ്, മുഹമ്മദ് അബുതാഹിർ, ഖാലിദ് മുഹമ്മദ്, സയ്യിദ് ഇസ്ഹാഖ്, ഖാജാ മുഹ് യുദ്ദീൻ, യാസർ അറഫാത്ത്, ഫയാസ് അഹമ്മദ് എന്നിവരെയാണ് യു.എ.പി.എ ചുമത്തി എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നത്. കേരളം, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമായി ഫണ്ട് ശേഖരിച്ചെന്നാണ് ഇവർക്കെതിരായ കുറ്റം.

പി.എഫ്.ഐ നിയമവിരുദ്ധ സംഘടനയാണെന്നും തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടില്ലെന്നും ഇവർക്ക് ജാമ്യം നൽകിയ വേളയിൽ മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രതികൾ തീവ്രവാദ പ്രവർത്തനത്തിലോ ഏതെങ്കിലും തീവ്രവാദ സംഘടനയിൽ പ്രവർത്തിച്ചതിന്റെയോ അത്തരം പരിശീലനം നേടിയതിന്റേയോ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാൻ സാധിച്ചിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2022 സെപ്റ്റംബറിലാണ്​ ​പോപ്പുലർ ഫ്രണ്ടിനെ അഞ്ച് വർഷത്തേക്ക് ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News