രാഷ്ട്രപതിയുടെ റഫറൻസിന്മേൽ സുപ്രിംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും

സുപ്രിംകോടതി വിധിയിൽ ഭരണഘടനാ വിരുദ്ധതയില്ലെന്നും രാഷ്ട്രപതിയുടെ റഫറൻസ് അഭിപ്രായം തേടൽ മാത്രമെന്നും കേരളം നേരത്തേ അറിയിച്ചിരുന്നു

Update: 2025-08-26 03:50 GMT

ന്യൂഡൽഹി: രാഷ്ട്രപതിയുടെ റഫറൻസിന്മേൽ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിൽ ഇന്ന് വാദം വീണ്ടും ആരംഭിക്കും. ബില്ലുകൾ ഒപ്പിടുന്നതിൽ സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ വിധിയിലാണ് റഫറൻസ്. സുപ്രിംകോടതി വിധിയിൽ ഭരണഘടനാ വിരുദ്ധതയില്ലെന്നും രാഷ്ട്രപതിയുടെ റഫറൻസ് അഭിപ്രായം തേടൽ മാത്രമെന്നും കേരളം നേരത്തേ അറിയിച്ചിരുന്നു.

രാഷ്ട്രപതിയുടെ റഫറൻസ് കേന്ദ്ര സർക്കാരിന് വേണ്ടിയാണെന്നാണ് കേരളത്തിന്റെവാദം. രണ്ടംഗബഞ്ചിന്റെ വിധി തിരുത്താൻ ഭരണഘടന ബെഞ്ചിന് അധികാരമുണ്ടെന്ന നിലപാടിലാണ് കേന്ദ്രം. ഗവർണ്ണർ ബില്ലുകൾ ദീർഘകാലം തടഞ്ഞുവെച്ചാൽ എന്താണ് പ്രതിവിധിയെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രിംകോടതി കഴിഞ്ഞ ആഴ്ച ചോദിച്ചിരുന്നു.

Advertising
Advertising

കഴിഞ്ഞ ആഴ്ച വാദം കേൾക്കുന്നതിനിടെ തർക്കമുണ്ടായാൽ സംസ്ഥാനങ്ങൾക്ക് സുപിംകോടതിയെ സമീപിക്കാനാവില്ലെന്നും അനുച്ഛേദം 142 പ്രകാരമുള്ള സവിശേഷാധികാരം ഉപയോഗിച്ച് കോടതിക്ക് ഭരണഘടനാഭേദഗതി ചെയ്യാനാവില്ലെന്നുമായിരുന്നു കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം. ഗവർണർ ചുമതല നിർവഹിക്കുന്നില്ലെങ്കിൽ കോടതി കൈയുംകെട്ടി നോക്കി ഇരിക്കണോയെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് ഇതിന് മറുപടിയായി ചോദിച്ചിരുന്നു.

നാല് സംസ്ഥാനമാണ് പരാതി പറഞ്ഞത്. ഭരണഘടനയുടെ കാവൽക്കാരാണ് കോടതിയെന്നും വർഷങ്ങളോളം ബില്ലിൽ ഗവർണർ അടയിരുന്നാൽ ജുഡീഷ്യൽ റിവ്യൂവിന് കോടതിക്ക് അധികാരമില്ലെന്ന് എങ്ങനെ പറയുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. നിയമം വ്യാഖ്യാനിക്കാനുള്ള അധികാരം സുപ്രിംകോടതിക്കുണ്ടെന്ന് ബെഞ്ചംഗമായ ജസ്റ്റിസ് സൂര്യകാന്തും പറഞ്ഞു. തമിഴ്‌നാട് ഗവർണർക്കെതിരായ കേസിൽ ഇടപെടില്ലെന്ന് ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചിരുന്നു.

ബില്ലിൽ തർക്കമുണ്ടായാൽ രാഷ്ട്രീയ പരിഹാരം മതിയെന്ന തുഷാർ മേത്ത വാദിച്ചു. മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയോടോ രാഷ്ട്രപതിയോടോ അഭ്യർഥന നടത്താം. മുഖ്യമന്ത്രി, പ്രധാനമന്ത്രി, ഗവർണർ എന്നിവർക്ക് യോഗം ചേർന്നും പരിഹാരം കാണാമെന്നും പകരം ബില്ലിൽ ഒപ്പിടാൻ ഗവർണർക്ക് സമയപരിധി കോടതിക്ക് നിശ്ചയിക്കാനാകില്ലെന്നുമായിരുന്നു മേത്തയുടെ വാദം.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News