കൊളീജിയം ശിപാർശകൾ അംഗീകരിക്കാൻ കേന്ദ്രസർക്കാരിന് വിമുഖത, ബാഹ്യ ഇടപെടലുകള്‍ സംശയിക്കുന്നു: സുപ്രിംകോടതി

സുപ്രിംകോടതിയിലും ഹൈക്കോടതികളിലും ഉൾപ്പെടെ വരുന്ന ഒഴിവുകൾ ചൂണ്ടിക്കാട്ടിയാണ് 104 ശിപാർശകൾ കേന്ദ്രസർക്കാരിന് മുമ്പാകെ കൊളീജിയം നൽകിയിരുന്നത്. എന്നാൽ ഇതിൽ 22 ശിപാർശകൾ തിരിച്ചയക്കുകയായിരുന്നു

Update: 2023-01-06 12:36 GMT
Advertising

ന്യൂ ഡല്‍ഹി: ജഡ്ജിമാരുടെ നിയമത്തിനുള്ള കൊളീജിയം ശിപാർശകളിൽ തീരുമാനം വൈകിപ്പിക്കുന്നതിൽ കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിച്ച് സുപ്രികോടതി. ശിപാർശകളിലില്ലാത്ത പേരുകൾ കേന്ദ്രം നിർദേശിക്കുകയാണ്. ഇതുകാരണം അർഹരായവർ പദവി ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലെന്നും കോടതി പറഞ്ഞു. വിമർശത്തിന് പിന്നാലെ ഹൈക്കോടതി ജഡ്ജി നിയമനത്തിനുള്ള 44 ശുപാർശകളിൽ നാളെ തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

കൊളീജിയത്തിന്റെ ശിപാർശകളിൽ സമയബന്ധിതമായി തീരുമാനമെടുക്കാത്തതിൽ കേന്ദ്രസർക്കാറിനെ രൂക്ഷമായാണ് സുപ്രിം കോടതി വിമർശിച്ചത്. ഹൈക്കോടതികളിലെ ജഡ്ജ് നിയമനത്തിൽ ഉൾപ്പടെ കൊളീജിയം നൽകിയ 104 ശിപാർശുകളിൽ എന്ത് തീരുമാനമെടുത്തു എന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും ജസ്റ്റിസ് എ.എസ് ഓകയും ചോദിച്ചു.

കൊളീജിയം ശിപാർശ ചെയ്യുന്ന പേരുകൾ ആവർത്തിച്ച് കേന്ദ്രസർക്കാർ തിരിച്ചയക്കുകയാണ്. കൊളീജിയം ശിപാർശ ചെയ്യാത്ത പേരുകൾ ജഡ്ജ് നിയമനത്തിന് പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിക്കുകയും ചെയ്യുന്നു . ശിപാർശകളിൽ തീരുമാനം വൈകുന്നത് ബാഹ്യ ഇടപെടൽ കാരണമാണെന്ന് പ്രതീതി സൃഷ്ടിക്കുന്നു എന്നും കോടതി പറഞ്ഞു.

രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെ, ഹൈക്കോടതി ജഡ്ജിമാരുടേത് ഉൾപ്പടെയുള്ള 44 ശിപാർശകളിൽ നാളത്തന്നെ തീരുമാനം എടുക്കാമെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കി ഉയർത്തുന്ന ശിപാർശയിൽ എന്ത് തീരുമാനം എടുത്തു എന്ന കോടതിയുടെ ചോദ്യത്തിന് ഇനിയും സമയം വേണമെന്നായിരുന്നു എ.ജിയുടെ മറുപടി. മൂന്നാഴ്ച സമയം അനുവദിച്ച കോടതി , ഫെബ്രുവരി മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News