ഫ്ലിപ്കാർട്ടിന്റെ സാധനങ്ങളുമായി പോയ ട്രക്കിൽനിന്ന് മോഷണം; 221 ഐഫോണുകൾ കവർന്നു

വസ്ത്രങ്ങൾ, പെർഫ്യൂമുകൾ, ഹെഡ്‌ഫോണുകൾ തുടങ്ങി 1.21 കോടി രൂപയിലധികം വില വരുന്ന സാധനങ്ങളാണ് മോഷണം പോയത്

Update: 2025-10-13 06:52 GMT
Editor : നബിൽ ഐ.വി | By : Web Desk

ന്യൂഡൽഹി: ഫ്ലിപ്കാർട്ടിന്റെ സാധനങ്ങൾ കൊണ്ടുപോയ ട്രക്കിൽ നിന്ന് 1.21 കോടി രൂപയിലധികം വില വരുന്ന സാധനങ്ങൾ മോഷ്ടിച്ചു. ഫ്ലിപ്കാർട്ട് കൺസൈൻമെന്റുകൾ വിതരണം ചെയ്യുന്ന കാമിയോൺ ലോജിസ്റ്റിക്സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന ട്രക്കിൽ നിന്നാണ് മോഷണം നടന്നത്.

സെപ്റ്റംബർ 27ന് മുംബൈയിലെ ഭിവണ്ടിയിൽ നിന്ന് 11,677 സാധനങ്ങൾ നിറച്ച ട്രക്ക് ഖന്നയിലെ മോഹൻപൂരിലുള്ള ഫ്ലിപ്കാർട്ട് വെയർഹൗസിലേക്ക് അയച്ചു. ഭരത്പൂർ സ്വദേശി നാസിർ എന്നയാളും സഹായിയായ ഛേട്ടുമാണ് വാഹനം ഓടിച്ചിരുന്നത്. ട്രക്ക് ഖന്ന വെയർഹൗസിൽ എത്തിയപ്പോൾ നാസിർ ഇറങ്ങുകയും ചേട്ട് വാഹനം വെയർഹൗസ് കൗണ്ടറിൽ പാർക്ക് ചെയ്‌ത് മുങ്ങുകയും ചെയ്തു. കമ്പനി സ്റ്റാഫ് അമർദീപ് സിംഗ് ശർമ്മ ചരക്ക് സ്കാൻ ചെയ്തപ്പോൾ 234 ഇനങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.

Advertising
Advertising

221 ഐഫോണുകൾ, മറ്റ് അഞ്ച് മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, ഐലൈനറുകൾ, ഹെഡ്‌ഫോണുകൾ, മോയ്‌സ്ചറൈസറുകൾ, പെർഫ്യൂമുകൾ, സോപ്പുകൾ എന്നിവ മോഷ്ടിക്കപ്പെട്ട വസ്തുക്കളിൽ ഉൾപ്പെടുന്നു. ഇതിന്റെ മൊത്തം മൂല്യം 1,21,68,373 രൂപയാണ്. ഡ്രൈവറും സഹായിയും ഒത്തുകളിച്ചാണ് മോഷണം നടത്തിയതെന്ന് ശർമ്മ ആരോപിച്ചു.

അനധികൃത പ്രവേശനം തടയുന്നതിനായി രൂപകൽപ്പന ചെയ്ത ഉയർന്ന സുരക്ഷാ ഡിജിറ്റൽ ലോക്ക് ഉപയോഗിച്ചാണ് മുംബൈയിൽ കണ്ടെയ്നർ സീൽ ചെയ്തത്. ലോക്കിന്റെ പാസ്‌വേഡ് ഡ്രൈവർമാരുമായോ മറ്റ് സ്റ്റാഫ് അംഗങ്ങളുമായോ പങ്കിടില്ല. ഡെലിവറി ചെയ്യുമ്പോൾ അംഗീകൃത വെയർഹൗസ് ഉദ്യോഗസ്ഥർക്ക് മാത്രമേ ഇത് തുറക്കാൻ കഴിയൂ. ഈ സുരക്ഷാ നടപടികൾ ഉണ്ടായിരുന്നിട്ടും 234 ഇനങ്ങളാണ് കാണാതായത്.

സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ഡിഎസ്പി അമൃത്പാൽ സിങ് ഭാട്ടി പറഞ്ഞു. ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News