ബീഫ്,പോര്‍ക്ക് ബിരിയാണികള്‍ വിളമ്പരുതെന്ന് കലക്ടര്‍; ആമ്പൂര്‍ ബിരിയാണി മേള മാറ്റിവച്ചു

കലക്ടര്‍ അമര്‍ ഖുശ്‌വാഹയുടെ ഉത്തരവിനെതിരെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി

Update: 2022-05-13 06:17 GMT
Editor : Jaisy Thomas | By : Web Desk
Advertising

തമിഴ്നാട്: പ്രശസ്തമായ ആമ്പൂര്‍ ബിരിയാണി ഫെസ്റ്റിവലിനെ ചൊല്ലി വിവാദം. ബിരിയാണി മേളയില്‍ ബീഫ്, പോര്‍ക്ക് ബിരിയാണികള്‍ വിളമ്പരുതെന്നു തിരുപ്പത്തൂര്‍ കലക്ടര്‍ ഉത്തരവിട്ടതാണ് വിവാദത്തിന് തിരികൊളുത്തിയത്. കലക്ടര്‍ അമര്‍ ഖുശ്‌വാഹയുടെ ഉത്തരവിനെതിരെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഇന്ന് ആരംഭിക്കേണ്ടിയിരുന്ന മേള മാറ്റിവച്ചു.

എന്നാല്‍ സംഭവം വിവാദമായതോടെ കനത്ത മഴയെ തുടര്‍ന്ന് മേള മാറ്റിവയ്ക്കുകയാണെന്ന് തിരുപ്പത്തൂര്‍ ജില്ലാഭരണകൂടം അറിയിക്കുകയായിരുന്നു. മെയ് 13, 14 തിയതികളിൽ തിരുപ്പത്തൂരിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാകുമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഒരുവിഭാഗം ആളുകള്‍ പോര്‍ക്ക് ബിരിയാണി വിളമ്പുന്നതിനെയും മറ്റൊരു വിഭാഗം ബീഫ് ബിരിയാണി വിളമ്പുന്നതിനെയും എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മേള മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ട്.ചിക്കൻ, സീഫുഡ്, മട്ടൺ എന്നിവയുൾപ്പെടെ എല്ലാ ഇനങ്ങളിൽ നിന്നുമുള്ള ബിരിയാണികള്‍ മേളയിലുണ്ടാകുമ്പോള്‍ നിരവധി ഹിന്ദുക്കളും ഇവിടെ താമസിക്കുന്നതിനാൽ ജനങ്ങളുടെ വികാരം മാനിച്ച് ബീഫും പോർക്ക് ബിരിയാണിയും തങ്ങൾ ഒഴിവാക്കുന്നുവെന്ന് ജില്ലാ കലക്ടർ അമർ കുശ്വാഹ പറഞ്ഞു. 2011ലെ സെൻസസ് പ്രകാരം ആമ്പൂരിൽ മുസ്‍ലിങ്ങളാണ് ഭൂരിപക്ഷം.

സൗജന്യമായി ബീഫ് ബിരിയാണി മേളയില്‍ വിളമ്പുമെന്ന് വിടുതലൈ ചിരുതൈ കക്ഷി (വിസികെ), ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എല്‍ടിടിഇ), ഹ്യൂമാനിറ്റേറിയന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവര്‍ പ്രഖ്യാപിച്ചു. തിരുപ്പത്തൂര്‍ ജില്ലാ ഭരണകൂടമാണ് മൂന്നു ദിവസം നീളുന്ന ആമ്പൂര്‍ ബിരിയാണി മേള നടത്തുന്നത്. 30 സ്റ്റാളുകളിലായി 20ലധികം വ്യത്യസ്തമായ ബിരിയാണികളാണ് ഫെസ്റ്റിവലില്‍ വിളമ്പുന്നത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. വൈകിട്ട് 5 മുതല്‍ രാത്രി 9 വരെയാണ് പ്രവേശന സമയം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News