നിങ്ങൾക്കെന്താണ് ഒളിക്കാനുള്ളത്; ബിരുദ സർട്ടിഫിക്കറ്റ് പങ്കുവെക്കാൻ മോദിയെ വെല്ലുവിളിച്ച് തൃണമൂൽ എംപി
ഡൽഹി സർവകലാശാലയിൽ നിന്നുള്ള തന്റെ ബിരുദ സർട്ടിഫിക്കറ്റിന്റെ ചിത്രം കൂടി ഉൾപ്പെടുത്തിയാണ് ഘോഷിന്റെ പോസ്റ്റ്. ഇതാണ് എന്റെ ബിരുദ സർട്ടിഫിക്കറ്റ്, ഇനി താങ്കളുടെത് എല്ലാവർക്കും കാണിക്കൂ എന്ന് ഘോഷ് ആവശ്യപ്പെടുന്നു
ന്യൂഡൽഹി: ബിരുദ സർട്ടിഫിക്കറ്റ് പങ്കുവെക്കാൻ മോദിയെ വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ് എംപി സാഗരിക ഘോഷ്. ഒരു ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയായ താങ്കൾക്ക് എന്താണ് ഒളിക്കാനുള്ളത്? എന്താണ് നിങ്ങളുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ച രഹസ്യമെന്ന് സാഗരിക ഘോഷ് എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ ചോദിക്കുന്നു.
ഡൽഹി സർവകലാശാലയിൽ നിന്നുള്ള തന്റെ ബിരുദ സർട്ടിഫിക്കറ്റിന്റെ ചിത്രം കൂടി ഉൾപ്പെടുത്തിയാണ് ഘോഷിന്റെ പോസ്റ്റ്. ഇതാണ് എന്റെ ബിരുദ സർട്ടിഫിക്കറ്റ്, ഇനി താങ്കളുടെത് എല്ലാവർക്കും കാണിക്കൂ എന്ന് ഘോഷ് ആവശ്യപ്പെടുന്നു. ഇതിനായി മോദിയെ വെല്ലുവിളിക്കുകയും ചെയ്യുകയാണ് ഘോഷ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉൾപ്പടെയുള്ളവരുടെ ഡിഗ്രി രേഖകൾ കാണിക്കണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. കമ്മീഷൻ ഉത്തരവിനെതിരെ ഡൽഹി സർവകലാശാല നൽകിയ ഉത്തരവിലാണ് നടപടി. 1978 ൽ ഡൽഹി സർവകലാശാലയിൽ നിന്നും ബിരുദം പൂർത്തിയാക്കിയവരുടെ റോൾ നമ്പർ,പേര്,മാർക്ക് ,ഫലം എന്നിവ പരിശോധിക്കാൻ വിവരാവകാശ പ്രവർത്തകൻ നീരജ് കുമാറിനെ അനുവദിക്കുന്നതായിരുന്നു കമ്മീഷന്റെ ഉത്തരവ്.ഈ ഉത്തരവ് തടയണമെന്ന് ആവശ്യപ്പെട്ട് 2017ൽ ഡൽഹി സർവകലാശാല ഹൈക്കോടതിയിൽ എത്തുകയായിരുന്നു.
ഉടനടി ഹൈക്കോടതി സ്റ്റേ അനുവദിക്കുകയും ചെയ്തു.സർവകലാശാലക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പിന്നീട് ഹാജരായി. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്നും പുറമേ നിന്നുള്ള ഒരാളെ ഈ രേഖകൾ കാണിക്കാനാവില്ല എന്നുമായിരുന്നു സർവകലാശാല നിലപാട്. വേണമെങ്കിൽ രേഖകൾ കോടതിക്ക് പരിശോധിക്കാമെന്നും തുഷാർമേത്ത വാദിച്ചു. ഈ വാദമുഖങ്ങൾ അംഗീകരിച്ചാണ് ഉത്തരവ് റദ്ദാക്കിയ ജസ്റ്റിസ് സച്ചിൻദത്തയുടെ നടപടി.