Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ചെന്നൈ: തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും തമ്മിലുള്ള ഭാഷാപോരില്‍ ഇടപെട്ട് നടനും മക്കള്‍ നീതിമയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ 2019ലെ 'ഹിന്ദിയ' എന്ന പരാമര്‍ശം ആവര്‍ത്തിച്ചുകൊണ്ടായിരുന്നു കമല്‍ ഹാസന്റെ ഇടപെടല്‍.
കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിലാണ്. അതുവഴി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള വഴികളാണ് ബിജെപി നയിക്കുന്ന കേന്ദ്രം തേടുന്നത്. ഞങ്ങളുടെ സ്വപ്‌നം ഇന്ത്യയാണെങ്കില്‍ അവരുടേത് 'ഹിന്ദിയ' ആണ് എന്ന് കമല്‍ ഹാസന്‍ പറഞ്ഞു.
എം.കെ സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലായിരുന്നു കമൽ ഹാസന്റെ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ നീക്കത്തെയും കമല്‍ ഹാസന്‍ എതിര്‍ത്തിരുന്നു.
നിലവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ 'ഹിന്ദി ദിവസ്' എന്ന സോഷ്യൽ മീഡിയ പോസ്‌റ്റ് വന്നതിന് പിന്നാലെയാണ് 2019ൽ എംകെ സ്‌റ്റാലിൻ സമാനമായ പരാമർശം നടത്തിയത്. ഇത് ഇന്ത്യയാണ് ഹിന്ദ്യയല്ല എന്നായിരുന്നു സ്റ്റാലിന്‍റെ മറുപടി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേന്ദ്രം ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ തുറന്ന പോരിന് തയ്യാറാണെന്ന് സ്‌റ്റാലിൻ പറഞ്ഞിരുന്നു.