ജനാധിപത്യം അവസാനിച്ചു, ഇന്ത്യയിൽ ഏകാധിപത്യമാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കണം: ഉദ്ധവ് താക്കറെ

തെരഞ്ഞെടുപ്പ് കമ്മീഷൻ നരേന്ദ്രമോദിയുടെ അടിമയാണെന്നും ഉദ്ധവ് താക്കറെ

Update: 2023-02-19 06:34 GMT
Editor : afsal137 | By : Web Desk

മുംബൈ: ഇന്ത്യയിൽ ജനാധിപത്യം അവസാനിച്ചെന്നും ഏകാധിപത്യം നിലനിൽക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ നിന്ന് പ്രഖ്യാപിക്കണമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുംബൈയിൽ അനുയായികളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്റെ പരാമർശം. തെരഞ്ഞെടുപ്പ് കമ്മീഷൻ നരേന്ദ്രമോദിയുടെ അടിമയാണെന്നും അദ്ദേഹം പറഞ്ഞു. ഏക്നാഥ് ഷിൻഡെ പക്ഷത്തെ ഔദ്യോഗിക ശിവസേനയായി അംഗീകരിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.

നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എഴുതിയ തിരക്കഥയ്ക്ക് അനുസരിച്ച് പാവ പോലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിച്ചെന്ന് ഉദ്ധവ് വിഭാഗത്തിന്റെ മുഖപത്രമായ സാമ്ന ആരോപിച്ചു. 'ഇത് ജനാധിപത്യത്തെ കശാപ്പ് ചെയ്യലാണ്, എം.എൽ.എമാരുടെയും എം.പിമാരുടെയും അംഗബലം അനുസരിച്ചാണ് പാർട്ടിയുടെ പദവി നിശ്ചയിക്കുന്നതെങ്കിൽ കുറച്ച് ആളുകളെ വിലയ്ക്ക് വാങ്ങി ഏത് പണക്കാരനും പാർട്ടി പിടിക്കാം, രാജ്യദ്രോഹികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പാരിതോഷികം നൽകി '- ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു. കള്ളന്മാർ ഇന്ന് ആഘോഷിക്കുകയാണ്. എന്നാൽ കള്ളൻ കള്ളൻ തന്നെ. മഹാരാഷ്ട്രയിലെ ജനങ്ങൾ പ്രതികാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

അതേസമയം ശിവസേനയുടെ യഥാർത്ഥ ചിഹ്നം ഷിൻഡെ വിഭാഗത്തിന് വിട്ടുനൽകാൻ ആരുടെ സമ്മർദമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രേരിപ്പിച്ചതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോലെ ചോദിച്ചു. എന്നാൽ കമ്മീഷന്റെ തീരുമാനം അംഗീകരിച്ച് മുന്നോട്ട് പോകണമെന്ന് എൻ.സി.പി മുതിർന്ന നേതാവ് ശരദ് പവാർ ഉദ്ധവിനെ ഉപദേശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം വലിയ സ്വാധീനം ചെലുത്തില്ലെന്നും ഉദ്ധവിന്റെ പാർട്ടിയുടെ പുതിയ ചിഹ്നം ജനങ്ങൾ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

''ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ്. തീരുമാനമെടുത്താൽ പിന്നെ ചർച്ച പാടില്ല. അത് സ്വീകരിച്ച് പുതിയ ചിഹ്നം എടുക്കുക. ആളുകൾ പുതിയ ചിഹ്നം അംഗീകരിക്കുമെന്നതിനാൽ ഇത് വലിയ സ്വാധീനം ചെലുത്താൻ പോകുന്നില്ല, ഇന്ദിരാഗാന്ധിയും ഈ സാഹചര്യം നേരിട്ടതായി ഞാൻ ഓർക്കുന്നു, കോൺഗ്രസിന് പൂട്ടിയ കാള ചിഹ്നം ഉണ്ടായിരുന്നു, പിന്നീട് അത് നഷ്ടപ്പെടുകയും പുതിയ ചിഹ്നമായി കൈപ്പത്തി സ്വീകരിക്കുകയും ആളുകൾ അത് അംഗീകരിക്കുകയും ചെയ്തു. അതുപോലെ, ആളുകൾ ഉദ്ധവ് വിഭാഗത്തിന്റെ പുതിയ ചിഹ്നം സ്വീകരിക്കും'' - ശരദ് പവാർ കൂട്ടിച്ചേർത്തു.

ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി നിയന്ത്രിക്കുകയാണെന്ന പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിന് ആക്കം കൂട്ടുന്നതാണ് ഉദ്ധവ് താക്കറെയുടെ പരാമർശം. ഇന്ത്യയിൽ ജനാധിപത്യം മരിച്ചെന്നും ഇപ്പോൾ നിലനിൽക്കുന്നത് സമ്പൂർണ സ്വേച്ഛാധിപത്യമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. മോദി-അദാനി ബന്ധത്തെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾ ലോകസഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുകയുമുണ്ടായി. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ സംയുക്ത പാർലമെന്ററി അന്വേഷണം വേണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. സർക്കാരിന്റെ ഈ സ്വേച്ഛാധിപത്യ മനോഭാവത്തിനെതിരെ കോൺഗ്രസ് ശക്തമായ പ്രചാരണം തുടരുകയാണ്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News