'തൊഴിൽരഹിതരെ അഗ്‌നിപരീക്ഷക്ക് വിധേയരാക്കരുത്';അഗ്നിപഥിൽ പ്രധാനമന്ത്രിയോട് രാഹുൽഗാന്ധി

''പ്രധാനമന്ത്രി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ വിദഗ്ധനല്ല, മറിച്ച് തൊഴിലുകളെക്കുറിച്ചുള്ള വാർത്തകൾ സൃഷ്ടിക്കുന്നതിലാണ്''

Update: 2022-06-16 11:00 GMT
Advertising

ന്യൂഡൽഹി: രാജ്യത്തെ തൊഴിൽ രഹിതരായ യുവാക്കളുടെ ശബ്ദം കേൾക്കണമെന്നും അവരെ അഗ്‌നിപഥിൽ ഓടിച്ചുകൊണ്ട് സംയമനത്തിന്റെ 'അഗ്‌നിപരീക്ഷ' നടത്തരുതെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്ത് ട്വിറ്ററിലാണ് രാഹുൽ പ്രതികരിച്ചത്. രണ്ടു വർഷമായി സൈന്യത്തിലേക്ക് നേരിട്ടുള്ള റിക്രൂട്ട്മെൻറില്ലാത്തതും പുതിയ പദ്ധതി പ്രകാരം ചേരുന്നവരിൽ ഭൂരിപക്ഷത്തിനും നാലു വർഷത്തിനുശേഷം സ്ഥിരമായ ഭാവിയില്ലാത്തതും രാഹുൽ ചൂണ്ടിക്കാട്ടി. അവർക്ക് റാങ്കില്ലാത്തതും പെൻഷനടക്കമുള്ള ആനുകൂല്യങ്ങളില്ലാത്തതും ഹിന്ദിയിലെഴുതിയ ട്വീറ്റിൽ പറഞ്ഞു. സർക്കാറിന് സൈന്യത്തോട് ബഹുമാനമില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.



നേരത്തെയും രാഹുൽ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ''എട്ടു വർഷം മുമ്പ് യുവാക്കൾക്ക് പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തിരുന്നതുപോലെ, ഇപ്പോൾ 10 ലക്ഷം സർക്കാർ ജോലികളുടെ ഊഴമാണ്. ഇത് 'ജുംല'കളുടെ സർക്കാരല്ല, 'മഹാ ജുംല'കളുടെ സർക്കാരാണ്. പ്രധാനമന്ത്രി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ വിദഗ്ധനല്ല, മറിച്ച് തൊഴിലുകളെക്കുറിച്ചുള്ള വാർത്തകൾ സൃഷ്ടിക്കുന്നതിലാണ്'' രാഹുൽ ട്വിറ്ററിൽ കുറിച്ചു.


നമ്മുടെ സേനയുടെ അന്തസ്സും പാരമ്പര്യവും വീര്യവും അച്ചടക്കവും വിട്ടുവീഴ്ച ചെയ്യുന്നത് ബി.ജെ.പി സർക്കാർ അവസാനിപ്പിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. രാജ്യം അതിർത്തികളിൽ ഭീഷണി നേരിടുമ്പോൾ, അഗ്നിപഥ് സ്‌കീമിലൂടെ നമ്മുടെ സായുധ സേനയുടെ പ്രവർത്തനക്ഷമത കുറയ്ക്കുകയാണെന്നും രാഹുൽ വിമർശിച്ചു. സായുധ സേനകളിലേക്കുള്ള നിയമനങ്ങൾ ബിജെപി സർക്കാർ പരീക്ഷണമാക്കി മാറ്റുന്നുവെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. വർഷങ്ങളായി സേവനം നടത്തുന്ന സൈനികർ സർക്കാരിന് ബാദ്ധ്യതയാണോ എന്നും പ്രിയങ്ക ചോദിച്ചു.




Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News