Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ ഫണ്ടും പിന്തുണയും ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു. ഹിന്ദുക്കള്‍ക്ക് ലഭിക്കുന്നതെല്ലാം ന്യൂനപക്ഷങ്ങള്‍ക്കും ലഭിക്കുന്നുണ്ട്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ ലഭിക്കുന്ന പിന്തുണയും ഫണ്ടും ഹിന്ദുക്കള്‍ ലഭിക്കുന്നില്ലെന്ന് കിരണ്‍ റിജിജു പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ പതിനൊന്നാം വര്‍ഷത്തെ വിലയിരുത്തലിന്റെ ഭാഗമായി ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കിരണ്‍ റിജിജു ഇക്കാര്യം പറഞ്ഞത്. മുസ്ലിം സമുദായത്തിന് നീതി നല്‍കാനാണ് വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ പതിറ്റാണ്ടില്‍ ഹജ്ജ് പ്രക്രിയ സുതാര്യമാക്കിയെന്നും മന്ത്രി അവകാശപ്പെട്ടു. 2014ല്‍ ഇന്ത്യയുടെ ഹജ്ജ് ക്വോട്ട 1.36 ലക്ഷമായിരുന്നു. 2025ല്‍ അത് 1.75 ലക്ഷമായത് വലിയ നേട്ടമാണെന്നും കിരണ്‍ റിജിജു പറഞ്ഞു.
കഴിഞ്ഞവര്‍ഷം ന്യൂനപക്ഷ വിദ്യാഭ്യാസത്തിനുള്ള വിഹിതം 1,575 കോടിയില്‍ നിന്നും 678.03 കോടിയാക്കി സര്‍ക്കാര്‍ കുറച്ചിരുന്നു. ഇങ്ങനെ കുറച്ചത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് വിദ്യാഭ്യസത്തിനുള്ള വിഹിതം കുറച്ചതിനെ മന്ത്രി ന്യായീകരിച്ചു. വിഹിതം വെട്ടിക്കുറച്ചതല്ലെന്നും ചെലവിന്റെ ഒരു ഭാഗം സംസ്ഥാനസര്‍ക്കാരുകള്‍ വഹിക്കണമെന്ന വ്യവസ്ഥ മൂലം സംഭവിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി.
''കഴിഞ്ഞ 11 വര്‍ഷമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ 'സബ്ക്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' എന്ന തത്വം ഉയര്‍ത്തി പിടിച്ചു. ഈ തത്വം പിന്തുടര്‍ന്ന് ന്യൂനപക്ഷ മന്ത്രാലയം വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം, സംരംഭകത്വം, എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഫലാധിഷ്ഠിതവും ശാക്തീകരണാധിഷ്ഠിതവുമായ ഒരു ചട്ടക്കൂട് രൂപപ്പെടുത്തി.
ഇന്ത്യയുടെ വളര്‍ച്ചയില്‍ ന്യൂനപക്ഷ സമൂദായങ്ങള്‍ക്ക് തുല്യ പങ്കാളിത്തമുണ്ട്. ഭൂരിപക്ഷ സമുദായങ്ങളായ ഹിന്ദുക്കളേക്കാള്‍ സര്‍ക്കാരില്‍ നിന്ന് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് കൂടുതല്‍ ഫണ്ടും പിന്തുണയും ലഭിക്കുന്നു എന്നതാണ് നമ്മള്‍ മനസിലാക്കേണ്ടത്. എന്തൊക്കെയാണോ ഹിന്ദുക്കള്‍ ലഭിക്കുന്നത്, അതെല്ലാം ന്യൂനപക്ഷങ്ങള്‍ക്കും ലഭിക്കുന്നു. അവര്‍ക്കും അതെല്ലാം ചെയ്യുന്നു. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്നത് ഹിന്ദുക്കള്‍ക്ക് ലഭിക്കുന്നില്ല,'' മന്ത്രി പറഞ്ഞു.