ഉന്നാവ് ബലാത്സംഗ കേസ്; നീതി ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധം
സുപ്രിംകോടതയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അതിജീവിത മിഡിയവണിനോട്;അതിജീവിതയും കുടുംബവും ഉൾപ്പടെയാണ് പ്രതിഷേധിക്കുന്നത്
ന്യുഡൽഹി: ഉന്നാവ് ബലാത്സംഗ കേസിൽ അതിജീവിതയ്ക്ക് നീതി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം. വിവിധ പൗരസംഘങ്ങളുടെ നേതൃത്വത്തിൽ ജന്തർ മന്തറിലാണ് പ്രതിഷേധം. അതിജീവിതയും കുടുംബവും ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പാർലമെന്റിന് മുന്നിലും ഇന്ത്യ ഗേറ്റിന് മുന്നിലും അതിജീവിത ഉൾപ്പടെയുള്ളവർ പ്രതിഷേധിച്ചിരുന്നു. ഇന്ത്യ ഗേറ്റിൽ പ്രതിഷേധിച്ചവരെ വലിച്ചിഴച്ചാണ് പൊലീസ് നീക്കിയത്.
തനിക്ക് സുപ്രിംകോടതയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അതിജീവിത മിഡിയവണിനോട് പ്രതികരിച്ചു. 2017 ലാണ് ഉന്നാവ് ബലാത്സംഗ കേസ് ഉണ്ടാവുന്നത്. 2019 ൽ ബിജെപി നേതാവായ കുൽദീപ് സിങ് സെൻഗാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാൽ, ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചു. ഇതിനെതിരെ സിബിഐ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. സിബിഐ ഹരജി നാളെ സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് അതിജീവിതയുൾപ്പടെയുള്ളവർ പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്. ബിജെപി നേതാവായ കുൽദീപിനെ അറസ്റ്റു ചെയ്യുക, അതിജീവിതക്ക് നീതി ലഭിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രതിഷേധിക്കുന്നത്.
കുൽദീപ് സെനഗാറിനെ ബിജെപി സംരക്ഷിക്കുകയാണെന്നും പ്രതിഷേധക്കാർ പറയുന്നു. തന്റെ മകൾക്ക് നീതി ലഭിക്കണമെന്നും പ്രധാനമന്ത്രിയെ കാണാൻ ആഗ്രഹിക്കുന്നുവെന്നും ഇരയുടെ അമ്മ പറഞ്ഞു. ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗാർ തങ്ങളെ ആക്രമിക്കുമെന്നും ്അവർ വെളിപ്പെടുത്തി.
ഉന്നാവ് അതിജീവിതയുടെ അമ്മ സ്ത്രീകളടക്കം നിരവധി പേരാണ് ജന്തർമന്തറിലെ പ്രതിഷേധത്തിൽ അണിചേരാൻ വരുന്നത്. എസ്എഫ്‌ഐ,ഐസ ഉൾപ്പടെയുള്ള വിദ്യാർഥി സംഘടനകളും അതിജീവിതക്കൊപ്പം പ്രതിഷേധത്തിൽ സജീവമാണ്. തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അതിജീവിത പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയേയും സോണിയ ഗാന്ധിയേയും സന്ദർശിച്ചിരുന്നു.