ജീവന് ഭീഷണി: ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ പരാതിയുമയി ഉന്നാവ് പെണ്‍കുട്ടി

സ്ഥാനാര്‍ഥിത്വം തടയണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, യു.പി മുഖ്യമന്ത്രി എന്നിവർക്ക് പെൺകുട്ടി കത്തയച്ചു

Update: 2021-06-24 16:22 GMT
Editor : Suhail | By : Web Desk

ഉത്തർപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്ന സ്ഥാനാർഥിക്കെതിരെ ഉന്നാവോ പീഡനത്തിന് ഇരയായ പെൺകുട്ടി. ഉന്നാവോ പീഡനക്കേസില്‍ പ്രതിയായി ജയിൽ ശിക്ഷ ലഭിച്ച എം.എൽ.എ കുൽദീപ് സിങ്ങുമായി അടുത്ത ബന്ധം പുലർത്തുന്ന അരുൺ സിങ്ങിനെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, യു.പി മുഖ്യമന്ത്രി എന്നിവർക്ക് പെൺകുട്ടി കത്തയച്ചു.

ബി.ജെ.പി നേതാവും മു‍ൻ എം.എൽ.എയുമായ കുൽദീപ് സിങ് സെങ്കാറിനെതിരെ 2017ലാണ് പീഡന പരാതിയുമായി പെൺകുട്ടി രം​ഗത്ത് വരുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2019ൽ ഡൽഹി ഹൈക്കോടതി കുൽദീനെ തടവിലാക്കുകയും ചെയ്തിരുന്നു. എന്നാൽ ബി.ജെ.പി സർക്കാർ ഇപ്പോഴും കുൽദീപിന് പിന്തുണകൊടുക്കുന്നുണ്ടെന്ന് പെൺകുട്ടി പറഞ്ഞു.

Advertising
Advertising

കുല്‍ദീപ് സിങ് കാരണം തന്റെ കുടുംബം തന്നെ ഇല്ലാതായി. ജില്ലാ പഞ്ചായത്ത് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്ന അരുൺ സിങ്, കുൽദീപ് സിങ്ങിന്റെ അടുപ്പക്കാരനാണ്. ഇദ്ദേഹം അധികാരത്തിൽ വരുന്നത് തന്‍റെ ജീവന് ഭീഷണിയാണ്. പാർട്ടിയോടും സർക്കാരിനോടും ഇദ്ദേഹത്തിന്റെ പേര് പിൻവലിച്ച് മറ്റൊരാളെ മത്സരിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നതായും യുവതി പറഞ്ഞു. ഇതു സംബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് എന്നിവർക്ക് കത്തയച്ചതായും യുവതി പറഞ്ഞു.

എന്നാൽ ആരോപണം ബി.ജെ.പി തള്ളി. ക്ലീൻ ഇമേജുള്ള ആളാണ് സ്ഥാനാർഥിയായ അരുൺ സിങ്ങെന്നും, ഇദ്ദേഹത്തിനെതിരെ പ്രതിപക്ഷ ​ഗൂഢാലോചനയാണ് നടക്കുന്നതെന്നും ബി.ജെ.പി ജില്ലാ അധ്യക്ഷൻ രാജ് കിഷോർ റാവത്ത് പറഞ്ഞു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News