യുവാവുമായുള്ള പ്രണയത്തിൽ നിന്ന് പിന്മാറിയില്ല; മകളെ വിഷം കുത്തിവെച്ച് കൊല്ലാൻ അച്ഛന്റെ ക്വട്ടേഷൻ

വിഷബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 17കാരി ആരോഗ്യം വീണ്ടെടുത്തതായി പൊലീസ് അറിയിച്ചു

Update: 2022-08-08 12:02 GMT
Editor : dibin | By : Web Desk
Advertising

ലക്നൗ: യുവാവുമായുള്ള പ്രണയത്തിൽ നിന്ന് പിന്മാറാൻ തയ്യാറാവാത്തതിന്റെ ദേഷ്യത്തിൽ മകളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി അച്ഛൻ. യു.പിയിലെ മീററ്റിലാണ് സംഭവം. കേസിൽ അച്ഛൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി. മകളെ വിഷം കുത്തിവെച്ച് കൊല്ലാൻ അച്ഛനെ സഹായിച്ച അയൽവാസിയായ കമ്പൗണ്ടർ, നഴ്സ് അടക്കമുള്ളവരാണ് മറ്റു പ്രതികൾ. വിഷബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 17കാരി ആരോഗ്യം വീണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

കമ്പൗണ്ടറുമായി ഗൂഢാലോചന നടത്തിയാണ് പെൺകുട്ടിയെ കൊല്ലാൻ 44കാരനായ അച്ഛൻ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു. മകളെ കൊല്ലാൻ 10 ലക്ഷം രൂപയാണ് കമ്പൗണ്ടറിന് അച്ഛൻ വാഗ്ദാനം ചെയ്തത്. കാലൊടിഞ്ഞ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ, മകളെ കൊല്ലാനാണ് ഇരുവരും പദ്ധതിയിട്ടതെന്നും പൊലീസ് പറയുന്നു.

വീടിന്റെ മുകളിൽ കുരങ്ങന്മാരെ ഓടിക്കുന്നതിനിടെയാണ് 17കാരിക്ക് വീണ് കാലിന് പരിക്കേൽക്കുന്നത്. തുടക്കത്തിൽ മീററ്റിലെ ആശുപത്രിയിലാണ് പെൺകുട്ടി ചികിത്സയിൽ കഴിഞ്ഞത്. തുടർന്ന് വിദഗ്ധ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് പല്ലവപുരത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് പെൺകുട്ടിക്ക് വിഷം കുത്തിവെച്ചതെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിലെ വാർഡിലെ ജീവനക്കാർ കമ്പൗണ്ടറെ ഇഞ്ചക്ഷനൊപ്പം പിടികൂടിയതോടെയാണ് സത്യം പുറത്തുവന്നത്.

തുടർന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. 90,000 രൂപ കമ്പൗണ്ടറിൽ നിന്ന് പിടിച്ചെടുത്തു. പെൺകുട്ടിയുടെ ശരീരത്തിൽ വിഷം കുത്തിവെയ്ക്കാൻ സഹായിച്ച നഴ്സാണ് ആശുപത്രിയിൽ പ്രവേശിക്കാൻ കമ്പൗണ്ടറെ സഹായിച്ചത്. പെൺകുട്ടിയുടെ അച്ഛൻ അടക്കമുള്ളവർക്കെതിരെ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. തുടർച്ചയായി താക്കീത് ചെയ്തിട്ടും ജിം ട്രെയിനറായ യുവാവുമായുള്ള പ്രണയത്തിൽ നിന്ന് മകൾ പിന്തിരിയാതിരുന്നതിനെ തുടർന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് അച്ഛൻ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News