ഹിമാചലിലും ഉത്തരാഖണ്ഡിലും നാശം വിതച്ച് മേഘവിസ്ഫോടനം; 19 മരണം

തെഹ്‌രിയിൽ മേഘവിസ്‌ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

Update: 2024-08-02 05:03 GMT
Editor : Jaisy Thomas | By : Web Desk

രുദ്രപ്രയാഗ്: ഹിമാചലിലും ഉത്തരാഖണ്ഡിലും കനത്ത നാശം വിതച്ച് മേഘവിസ്ഫോടനം. ഉത്തരാഖണ്ഡിൽ പതിനാല് പേരും ഹിമാചൽ പ്രദേശിൽ അഞ്ച് പേർ മരിച്ചു. തെഹ്‌രിയിൽ മേഘവിസ്‌ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. കേദാർനാഥിൽ 400 സഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്.താഴ്ന്ന പ്രദേശങ്ങളിലും മലകൾക്ക് മുകളിലും താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്.

ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ രുദ്രപ്രയാഗ് ജില്ലയിലെ റൂട്ടിൽ സാരമായ കേടുപാടുകൾ സംഭവിച്ചു. ഒറ്റപ്പെട്ടവരെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമവും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. വ്യാഴാഴ്ച വരെ 737 പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തിയതായും കുറഞ്ഞത് 2,670 പേരെ ദുരിതാശ്വാസ സേന സോൻപ്രയാഗിലേക്ക് കൊണ്ടുപോയതായും ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.

Advertising
Advertising

SDRF, NDRF, DDRF, ജില്ലാ പൊലീസ്, അഡ്മിനിസ്ട്രേഷൻ സംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങളോടും യാത്രക്കാരോടും ജാഗ്രത പാലിക്കാനും ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കാനും ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടർ ജനറൽ അഭിനവ് കുമാർ അഭ്യർഥിച്ചു. തെഹ്‌രി, രുദ്രപ്രയാഗ് ജില്ലകളിലെ കനത്ത മഴയെത്തുടർന്ന് കേദാർനാഥ് യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചതായും 12 എൻഡിആർഎഫും 60 എസ്ഡിആർഎഫും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അഭിനവ് കുമാർ അറിയിച്ചു.''സംസ്ഥാനത്ത് 48 മണിക്കൂർ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഈ മുന്നറിയിപ്പ് കണക്കിലെടുത്ത് പൊലീസ്, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, പ്രാദേശിക ഭരണകൂടം എന്നിവ ജാഗ്രതയിലാണ്'' ഡിജിപി എഎന്‍ഐയോട് പറഞ്ഞു.

വിവിധ ജില്ലകളിലായി ഇതുവരെ 11 പേർ മരിക്കുകയും 8 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രാവിലെയോടെ കേദാർനാഥിൽ 1000 ഓളം പേർ കുടുങ്ങിയെന്നും കേദാർനാഥിൻ്റെ ട്രെക്ക് റൂട്ടിൽ 800 പേർ കുടുങ്ങിയെന്നും പൊലീസ് വ്യക്തമാക്കി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യാഴാഴ്ച തെഹ്‌രിയിലും രുദ്രപ്രയാഗിലും കനത്ത മഴ നാശം വിതച്ച സ്ഥലങ്ങളിൽ പരിശോധന നടത്തി. ബുധനാഴ്ച രാത്രി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയിൽ റോഡുകളും നടപ്പാലങ്ങളും തകര്‍ന്നിട്ടുണ്ട്. വൈദ്യുതി ബന്ധവും കുടിവെള്ള ലൈനുകളും തകരാറിലായിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News