രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയുടെ പര്യടനം പൂർത്തിയായി; സമാപന സമ്മേളനം നാളെ
പട്ന ഗാന്ധി മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനത്തിൽ ഇൻഡ്യാ സഖ്യത്തിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും
ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നയക്കുന്ന വോട്ടർ അധികാർ യാത്ര ബിഹാറിൽ പര്യടനം പൂർത്തിയാക്കി. ഇന്നത്തെ ഇടവേളക്ക് ശേഷം നാളെ പട്‌നയിലെ ഗാന്ധി മൈതാനത്ത് സമാപന സമ്മേളനം നടക്കും. 'വോട്ട് മോഷണ'ത്തിന് എതിരെ ശക്തമായ താക്കീത് നൽകിയാണ് യാത്ര സമാപിക്കുന്നത്.
വോട്ടർ പട്ടികയിലെ അട്ടിമറി സംബന്ധിച്ച വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് രാഹുൽ ബിഹാറിൽ വോട്ടർ അധികാർ യാത്ര പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വോട്ടർ പട്ടിക പരിഷ്‌കരണത്തിലെ അപകാതകൾ കൂടി ജനങ്ങളെ ബോധവത്കരിക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം.
ഇൻഡ്യാ സഖ്യത്തിലെ മുഖ്യമന്ത്രിമാരും നേതാക്കളും യാത്രയിൽ പങ്കെടുത്തിരുന്നു. നാളെ നടക്കുന്ന സമാപന സമ്മേളനത്തിലും ഇൻഡ്യാ സഖ്യത്തിന്റെ നേതാക്കൾ പങ്കെടുക്കും. സമാപന സമ്മേളനത്തിൽ ചില സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്നാണ് വിവരം. മറ്റു സംസ്ഥാനങ്ങളിൽ കൂടി വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം.