അമർനാഥിൽ ഉണ്ടായത് മേഘവിസ്‌ഫോടനമല്ല, അതിതീവ്ര മഴയെന്ന് കാലാവസ്ഥാ വകുപ്പ്

സംഭവത്തിൽ മരിച്ചവരുടെ എണ്ണം 16 ആയിരുന്നു

Update: 2022-07-09 10:33 GMT
Advertising

അമർനാഥ്: ജമ്മുകശ്മീരിലെ അമർനാഥിൽ അപകടം വിതച്ചത് മേഘവിസ്‌ഫോടനമല്ല, അതിതീവ്ര മഴയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. സംഭവത്തിൽ മരിച്ചവരുടെ എണ്ണം 16 ആയിരുന്നു. കാണാതായവർക്കായി തെരച്ചിൽ തുടരുകയുമാണ്. 40 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ സേന അറിയിച്ചിരുന്നു. ഗുഹാക്ഷേത്രത്തിനു സമീപം കുടുങ്ങിയ വരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു. അതേസമയം, ഉത്തരാഖണ്ഡിൽ മഴ ശക്തമായതോടെ കേദാർനാഥ് തീർഥാടനം താൽക്കാലികമായി നിർത്തി വെച്ചു.

തീർത്ഥാടനം പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ പുതിയ തീർഥാടക സംഘം അമർനാഥിലെക്ക് യാത്ര തിരിച്ചു. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകൾ സംയുക്തമായാണ് രക്ഷപ്രവർത്തനം നടത്തുന്നത്. സ്ഥിതി നിയന്ത്രണ വിധേയമെന്ന് ജമ്മുകശ്മീർ ഡിജിപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എൻഡിആർഎഫ് അടക്കമുള്ള സേനകൾ സ്ഥലത്ത് രക്ഷാ പ്രവർത്തനം നടത്തുകയാണ്. മുകൾ ഭാഗത്ത് കനത്ത മഴ പെയ്തതിനെ തുടർന്ന് ഗുഹയ്ക്ക് മുകളിൽ നിന്ന് വെള്ളം കയറിയിരുന്നു. തീർഥാടകരുടെ ഭക്ഷണ ശാലകളും ഒഴുകി പോയിരുന്നു. സേനയുടെ ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.

അതേസമയം അമർനാഥ് പ്രളയത്തിൽ അന്വേഷണം വേണമെന്ന് നാഷണൽ കോൺഫറൻസ് പാർട്ടി നേതാവ് ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. അപകട സാധ്യതയുള്ള പ്രദേശത്ത് എങ്ങനെ ടെന്റുകൾക്ക് അനുമതി നൽകിയത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു.

Indain Meteorological department says that what happened in Amarnath was not a cloudburst, but a very heavy rain

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News