നോട്ടുനിരോധിച്ചുള്ള മോദിയുടെ പ്രഖ്യാപനത്തിന് തൊട്ടു മുമ്പ് എന്തൊക്കെ സംഭവിച്ചു?

രാജ്യത്ത് 500, 1000 രൂപാ നോട്ടുകൾ നിരോധിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയതിന്റെ തൊട്ടുമുമ്പുള്ള നാടകീയ നിമിഷങ്ങൾ വിവരിച്ച് ഔട്ട്‌ലുക്ക്. കോമിൽ എഡിറ്റർ സുചേതനാ റായിയാണ് കുറിപ്പെഴുതിയിരിക്കുന്നത്

Update: 2021-11-10 12:45 GMT
Advertising

ഇന്ത്യയുടെ ധനകാര്യമന്ത്രാലയത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്ന നോർത്ത് ബ്ലോക്കിലേക്ക് അന്നത്തെ റിസർവ് ബാങ്ക് ഗവർണർ നടന്നുവരികയാണ്. എന്നാൽ മാധ്യമപ്രവർത്തകരൊന്നും അദ്ദേഹത്തിന് ചുറ്റുംകൂടിയില്ല. കാരണം മുൻഗാമി രഘുറാം രാജനെ പോലെ അത്ര തന്നെ മാധ്യമങ്ങളോട് സംവദിക്കുന്നയാളല്ല ഊർജിത് പട്ടേൽ. മാത്രമല്ല മുംബൈയിൽ നിന്ന് അദ്ദേഹം എന്തിന് ഡൽഹിയിലെത്തിയെന്നും അവർക്ക് അറിയില്ല.

അന്ന് 2016 നവംബർ എട്ടാണ്. സാധാരണയെന്ന പോലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോഗം നടക്കുന്നു. രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ ചാലകശക്തിയായ ധനകാര്യ മന്ത്രാലയത്തിന്റെ ഓഫിസ് മാധ്യമപ്രവർത്തകരാൽ നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. എന്നാൽ എന്താണ് സംഭവിക്കുന്നതെന്ന് ഉദ്യോഗസ്ഥരടക്കം ആർക്കുമറിയില്ല. രാജ്യത്ത് 500, 1000 രൂപാ നോട്ടുകൾ നിരോധിച്ച് നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയതിന്റെ തൊട്ടുമുമ്പുള്ള നിമിഷങ്ങളാണിത്. ഔട്ട്‌ലുക്ക്.കോമിൽ എഡിറ്റർ സുചേതനാ റായിയാണ് രാജ്യത്തെ സാമ്പത്തിക രംഗത്തെ തകർത്ത പ്രഖ്യാപനത്തിന്റെ തൊട്ടുമുമ്പ് നടന്ന നാടകീയ രംഗങ്ങൾ വിവരിച്ച് കുറിപ്പെഴുതിയിരിക്കുന്നത്.

പിന്നീട് വിവരാവകാശ നിയമപ്രകാരം പുറത്തുവിവരം നോട്ടു നിരോധിക്കാനുള്ള തീരുമാനം നവംബർ എട്ടിന് നടന്ന ആർ.ബി.ഐ യോഗത്തിലാണ് കൈകൊണ്ടത്. തുടർന്ന് മന്ത്രിസഭ തീരുമാനം പരിശോധിക്കുകയായിരുന്നു. കേന്ദ്രമന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാർക്ക് പോലും തീരുമാനം അറിയില്ലായിരുന്നുവെന്ന് സർക്കാറിലെ ഉന്നത സ്രോതസുകളിൽനിന്ന് കിട്ടിയ വിവരം വ്യക്തമാക്കുന്നു. രാത്രി എട്ടു മണിക്ക് പ്രധാനമന്ത്രി പ്രഖ്യാപിക്കും മുമ്പ് യാതൊരു വിധത്തിലും വിവരം പുറത്തുപോകാതിരിക്കാനായിരുന്നു ഈ രീതിയിൽ തീരുമാനമെടുത്തത്. യോഗത്തിലെത്തും മുമ്പേ എല്ലാ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കാൻ നിർദേശിച്ചിരുന്നു.

''അന്ന് യോഗത്തിന് പോകുമ്പോൾ എനിക്ക് സംഭവത്തെ കുറിച്ച് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. എന്നാൽ ധനമന്ത്രി എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചപ്പോഴാണ് എന്തോ പന്തികേടുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്'' നോട്ടുനിരോധിച്ച് ഒരു മാസം കഴിഞ്ഞ് ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

അന്നത്തെ ധനകാര്യമന്ത്രി അരുൺ ജയറ്റ്‌ലി, ധനകാര്യ സെക്രട്ടറി, ആർ.ബി.ഐ ഗവർണർ, പ്രധാനമന്ത്രിയുടെ ഓഫിസിലെ ചുരുക്കം ചിലർ എന്നിവർക്ക് മാത്രമായിരുന്നു വിവരം അറിയുമായിരുന്നത്.

തലസ്ഥാന നഗരിയിൽ ബിസിനസ്, ധനകാര്യ വാർത്തകൾ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവർത്തകർ അന്ന് നേരം പുലർന്നത് സർക്കാർ പുതിയ നോട്ട് പ്രിൻറ് ചെയ്യാൻ പോകുന്നുവെന്ന വിവരം കേട്ടായിരുന്നു. എന്നാൽ നോട്ടു നിരോധനത്തെ കുറിച്ച് ഇവർക്കോ ബാങ്കിംഗ് രംഗത്തുള്ളവർക്കോ പോലും യാതൊരു വിവരവുമുണ്ടായിരുന്നില്ല. അവർ വിവരം അറിഞ്ഞത് ടി.വിയിലൂടെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കണ്ടായിരുന്നു.

''പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന വിവരം മീഡിയ വിഭാഗത്തിൽനിന്ന് അറിഞ്ഞപ്പോൾ, നാളെ പത്രത്തിൽ വായിക്കാല്ലോയെന്ന് കരുതിയെന്നാണ് നോട്ടു നിരോധന പ്രഖ്യാപനത്തെ കുറിച്ച് 2016 ൽ ഒരു പൊതുമേഖല ബാങ്കിന്റെ മേധാവിയായിരുന്നയാൾ പിന്നീട് പ്രതികരിച്ചത്. എന്നാൽ ബാങ്കിംഗ് രംഗത്തുള്ളവർ പിറ്റേന്ന് ബാങ്കിലെത്തിയപ്പോൾ 2000 ത്തിന്റെ നോട്ടുകൾ ഖജനാവിലുണ്ടായിരുന്നു. പക്ഷേ, നവംബർ ഒമ്പത് മുതൽ ബാങ്കുകളുടെ ബ്രാഞ്ചുകൾക്ക് മുമ്പിൽ നീണ്ടുതുടങ്ങിയ മനുഷ്യർക്ക് നൽകാൻ ആ നോട്ടുകെട്ടുകൾ മതിയാകുമായിരുന്നില്ല.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News