രാഹുലിന്‍റെ മണിപ്പൂര്‍ സന്ദര്‍ശനം മാധ്യമശ്രദ്ധ നേടാനെന്ന് അസം മുഖ്യമന്ത്രി

രാഹുലിന്‍റെ സന്ദർശനം സംസ്ഥാനത്തെ സംഘർഷാവസ്ഥയ്ക്ക് ഒരു പരിഹാരവും ഉണ്ടാക്കാന്‍ പോകുന്നില്ലെന്നും ശര്‍മ

Update: 2023-06-30 02:48 GMT
Editor : Jaisy Thomas | By : Web Desk

ഹിമന്ത ബിശ്വശര്‍മ/രാഹുല്‍ ഗാന്ധി

Advertising

ഇംഫാല്‍: മണിപ്പൂരിൽ സംഘർഷം അതിരൂക്ഷം. കാങ്‌പോക്പിയില്‍ ഉണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം രണ്ട് ആയി. മണിപ്പൂരിൽ തുടരുന്ന രാഹുൽ ഗാന്ധി ഇന്ന് മൊയ്റാങ്ങ് മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും. രാഹുലിന്‍റെ സന്ദർശനം മാധ്യമശ്രദ്ധ നേടാനാണെന്ന വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ രംഗത്തെത്തി.

രാഹുലിന്‍റെ സന്ദർശനം സംസ്ഥാനത്തെ സംഘർഷാവസ്ഥയ്ക്ക് ഒരു പരിഹാരവും ഉണ്ടാക്കാന്‍ പോകുന്നില്ലെന്നും മാധ്യമശ്രദ്ധക്ക് വേണ്ടിയാണ് സന്ദര്‍ശനമെന്നും ഹിമന്ത പറഞ്ഞു. "മണിപ്പൂരിലെ സാഹചര്യം അനുകമ്പയിലൂടെ ഭിന്നതകൾ ഇല്ലാതാക്കാൻ ആവശ്യപ്പെടുന്നു. ഒരു രാഷ്ട്രീയ നേതാവ് തന്‍റെ സന്ദർശനം പ്രശ്നങ്ങള്‍ വർധിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത് നല്ലതല്ല. സംസ്ഥാനത്തെ ഇരു സമുദായങ്ങളും ഇത്തരം ശ്രമങ്ങളെ വ്യക്തമായി തള്ളിക്കളഞ്ഞിട്ടുണ്ട്. രാഹുലിന്‍റെ സന്ദര്‍ശനം നല്ല ഫലം നല്‍കിയിരുന്നെങ്കില്‍ അത് മറ്റൊരു സാഹചര്യമാകുമായിരുന്നു. എന്നാൽ ഇത് ഒരു ദിവസത്തെ മാധ്യമ ശ്രദ്ധക്കു വേണ്ടി മാത്രമാണ്. എന്തെങ്കിലും ഫലമുണ്ടാകുമെന്ന് ഉറപ്പില്ല. സാഹചര്യം രാഷ്ട്രീയമായി മുതലെടുക്കരുത്'' അസം മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഇന്നലെയാണ് മണിപ്പൂരിലെത്തിയത്. ബിഷ്ണുപുരിൽ രാഹുലിനെ പൊലീസ് തടഞ്ഞതിനെ തുടർന്ന് ഹെലികോപ്റ്റർ മാർഗമാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയത്.മണിപ്പൂരിൽ സമാധാനം തിരികെ കൊണ്ടുവരാൻ വേണ്ടിയുള്ള യാത്രയെന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധിയുടെ സന്ദർശനം രണ്ടു മണിക്കൂറോളമാണ് പെരുവഴിയിൽ കുടുങ്ങിയത്. ഇൻഫാലിൽ നിന്നും 28 കിലോമീറ്റർ അകലെ ബിഷ്ണു പുരത്താണ് രാഹുൽഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞത്. അക്രമാസക്തരായ ആളുകളുള്ള പ്രദേശമായതിനാൽ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി. രാഹുൽ ഗാന്ധിയെ തടഞ്ഞതായി വാർത്ത പ്രചരിച്ചതോടെ സ്ത്രീകളടക്കം നൂറുകണക്കിന് പേര്‍ ഇരച്ചെത്തി . ഇവരെ നിയന്തിക്കാൻ കഴിയാതെ വന്നതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവെയ്ക്കുകയും ചെയ്തു. സ്നേഹ സന്ദേശവുമായി എത്തുന്ന രാഹുൽ ഗാന്ധിയെ ബി.ജെ.പി സർക്കാർ ഭയക്കുന്നതായി കോൺഗ്രസ് വ്യക്തമാക്കി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News