'സുബീൻ ഗാർഗിന്റേത് കൊലപാതകം, കാരണം കേട്ടാൽ അസം ഞെട്ടും': ഹിമന്ത ബിശ്വ ശർമ്മ
സിംഗപ്പൂരില്‍ വെച്ച് സ്കൂബാ ഡൈവിങ്ങിനിടെയാണ് സുബീന്‍ ഗാര്‍ഗ് മരിക്കുന്നത്.
ഗുവാഹത്തി: ഗായകന്‍ സുബീൻ ഗാർഗിന്റെ മരണം ആകസ്മികമല്ലെന്നും കൊലപാതകമാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗാര്‍ഗിന്റെ കൊലപാതകത്തിന് പിന്നിലെ കാരണം സംസ്ഥാനത്തെ തന്നെ ഞെട്ടിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ കൂടുതൽ വിവരങ്ങൾ മുഖ്യമന്ത്രി വെളിപ്പെടുത്തിയില്ല. സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സിംഗപ്പൂരില്‍ വെച്ച് സ്കൂബാ ഡൈവിങ്ങിനിടെയാണ് സുബീന്‍ ഗാര്‍ഗ് മരിക്കുന്നത്.
സുബീന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളി. നിലവിലെ അന്വേഷണത്തിൽ പൂർണ വിശ്വാസം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
''മനഃപൂർവമല്ലാത്ത നരഹത്യയല്ലെന്നും, വ്യക്തവും എന്നാല്‍ ലളതിമായ രീതിയിലുള്ള ഒരു കൊലപാതകമാണിതെന്നും പ്രാഥമിക അന്വേഷണത്തില്‍ തന്നെ അസം പൊലീസിന് ഉറപ്പായിരുന്നുവെന്നും''- മുഖ്യമന്ത്രി പറഞ്ഞു. ബോളിവുഡ്, ആസാമീസ് ഗാനങ്ങളിലൂടെ ഒരു തലമുറയെ ആകർഷിച്ച സുബീൻ. സെപ്റ്റംബർ 19നാണ് മരിക്കുന്നത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ പരിപാടിക്കാണ് സുബീന്‍, സിംഗപ്പൂരിലെത്തുന്നത്.
ഏഴ് പേരാണ് സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ അസം സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ഇവരാണിപ്പോള്‍ കേസ് അന്വേഷിക്കുന്നത്. കൊലപാതകക്കേസിലെ കുറ്റപത്രം ഡിസംബറിൽ സമർപ്പിക്കുമെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഗായകന്റെ മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നില്ലെന്നാണ് സിംഗപ്പൂർ പൊലീസ് വ്യക്തമാക്കിയിരുന്നത്.