ഭൂകമ്പം: ഇന്തോനേഷ്യയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Update: 2017-12-11 12:37 GMT
ഭൂകമ്പം: ഇന്തോനേഷ്യയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
Advertising

ഭൂകമ്പത്തില്‍ ഇതുവരെ 97 പേര്‍ മരിച്ചതായാണ് കണക്ക്.

ഭൂകമ്പം നാശം വിതച്ച ഇന്തോനേഷ്യയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഭൂകമ്പത്തില്‍ ഇതുവരെ 97 പേര്‍ മരിച്ചതായാണ് കണക്ക്.

ഇന്തോനേഷ്യയിൽ ആച്ചേ പ്രവിശ്യയില്‍ ഇന്നലെ പുലർച്ചെയാണ് ഭൂകമ്പം ഉണ്ടായത്. സുമാത്ര ദ്വീപിന് വടക്കു പടിഞ്ഞാറായി കടലിനടിയിലാണ് പ്രഭവ കേന്ദ്രം. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവർക്ക് വേണ്ടി സൈന്യവും പൊലീസും തിരച്ചിൽ തുടരുകയാണ്. ഒടിഞ്ഞുനുറുങ്ങിയ നിലയിലാണ് പ‌രുക്കേറ്റവരിൽ ഏറെപ്പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. പലരുടെയും നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 700ലധികം വരുന്ന സൈനികരും ദുരന്തനിവാരണസേനയുടെ 100 പേരടങ്ങുന്ന യൂനിറ്റുമാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി നീക്ഷിക്കാനും സഹായമെത്തിക്കാനുമായി രണ്ട് ഹെലികോപ്ടര്‍ യൂനിറ്റുകളുമുണ്ട്. പ്രസിഡന്റ് ജോക്കോ വിദോദോ ഇന്നു പ്രദേശം സന്ദർശിക്കും.

തുടർചലനങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ കെട്ടിടങ്ങൾക്കുള്ളിൽ കഴിയരുതെന്ന് നിര്‍ദേശമുണ്ട്. സുനാമി മുന്നറിയിപ്പില്ലെങ്കിലും പരിഭ്രാന്തരായ ജനങ്ങൾ വീടുവിട്ട് ഉയർന്ന പ്രദേശങ്ങളില്‍ അഭയം തേടുകയാണ്. ഭൌമശാസ്ത്രപരമായ പ്രത്യേകതകള്‍ ഇന്തോനേഷ്യ എന്ന രാജ്യത്തെ ഭൂചലനങ്ങളുടെ നാടായി മാറ്റുകയാണ്. 2004ലിലുണ്ടായ ഭൂകമ്പത്തിൽ രണ്ട് ലക്ഷത്തോളം പേര്‍ മരിച്ചിരുന്നു. പസഫിക്‌ മഹാസമുദ്രത്തിലെ ദ്വീപുകളുടെയും ഉപദ്വീപുകളുടെയും കൂട്ടമാണ്‌ ഇന്തോനേഷ്യ.

Tags:    

Similar News