ദക്ഷിണ ചൈനാ കടലില്‍ റഷ്യയും ചൈനയും സംയുക്ത നാവികാഭ്യാസം

Update: 2018-05-09 08:55 GMT
Editor : Alwyn K Jose
ദക്ഷിണ ചൈനാ കടലില്‍ റഷ്യയും ചൈനയും സംയുക്ത നാവികാഭ്യാസം

എട്ട് ദിവസമാണ് പരീശീലന പദ്ധതി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നാവികാഭ്യാസമെന്ന് ചൈന അറിയിച്ചു.

ദക്ഷിണ ചൈനാ കടലില്‍ റഷ്യയും ചൈനയും സംയുക്ത നാവികാഭ്യാസം ആരംഭിച്ചു. എട്ട് ദിവസമാണ് പരീശീലന പദ്ധതി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നാവികാഭ്യാസമെന്ന് ചൈന അറിയിച്ചു.

ദക്ഷിണ ചൈനാ കടല്‍ തര്‍ക്കത്തില്‍ ചൈനക്കെതിരായി അന്താരാഷ്ട്ര ടൈബ്ര്യൂണല്‍ വിധി വന്നതിനുശേഷം ഇതാദ്യമായാണ് മേഖലയില്‍ സൈനികാഭ്യാസം നടക്കുന്നത്. ഒരു രാജ്യത്തെയും ലക്ഷ്യമിട്ടല്ല, തമ്മിലുള്ള സഹകരണം ബലപ്പെടുത്തുന്നതിന്റെ ഭാഗമാണ് നാവികാഭ്യാസമെന്ന് ചൈന പറയുന്നു. ജോയിന്റ് സീ 2016 എന്ന പേരില്‍ നടത്തുന്ന അഭ്യാസത്തില്‍ അന്തര്‍വാഹിനികളും വിമാനവാഹിനികളും കൂടാതെ ഇരു രാജ്യങ്ങളുടെയും പക്കലുള്ള പ്രത്യേക യുദ്ധോപകരണങ്ങളും അണിനിരക്കും. എവിടെയാണ് അഭ്യാസ പ്രകടനങ്ങള്‍ നടക്കുന്നതെന്ന് ചൈന ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ചൈനയുടെ ഗുവാങ്ദോങ് പ്രവിശ്യയുടെ കടല്‍ മേഖലയിലാണ് അഭ്യാസം നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Advertising
Advertising

മലേഷ്യ, ബ്രൂണെ തുടങ്ങിയ തുടങ്ങിയ രാജ്യങ്ങള്‍ അവകാശവാദമുന്നയിച്ചിട്ടുള്ള മേഖലയാണിത്. ദക്ഷിണ ചൈനക്കടലിന്റെ ഭൂരിഭാഗവും തങ്ങളുടേതാണെന്നാണ് ചൈനയുടെ വാദം. എന്നാല്‍ ചരിത്രപരമായി ചൈനയ്ക്ക് ദക്ഷിണ ചൈനാ കടലില്‍ അവകാശമില്ലെന്നായിരുന്നു ഹേഗിലെ അന്താരാഷ്ട്ര കോടതിയുടെ വിധി. ഇത് അംഗീകരിക്കില്ലെന്ന് ചൈന അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. ഈ മാസം ആദ്യം ചൈനയില്‍ സമാപിച്ച ജി20 ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന് ദക്ഷിണ ചൈനാ കടലിലെ തര്‍ക്കമായിരുന്നു. യുഎസ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ചൈനക്കെതിരായ നിലപാട് സ്വീകരിച്ചപ്പോള്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ ചൈനയ്ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News