ഭരണ ഘടനയില്‍ പുതിയ നീക്കവുമായി ഡൊണള്‍ഡ് ട്രംപ് 

ഭരണ ഘടനയിലെ 14 ആം അമന്‍മെന്‍റില്‍ മാറ്റം വരുത്തുമെന്നാണ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം.

Update: 2018-11-10 03:01 GMT

അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം പുതിയ നീക്കവുമായി പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്. ഭരണ ഘടനയിലെ 14 ആം അമന്‍മെന്‍റില്‍ മാറ്റം വരുത്തുമെന്നാണ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം.

അമേരിക്കന്‍ മണ്ണില്‍ ജനിച്ചവര്‍ക്ക് പൌരത്വം ഉറപ്പുവരുത്തുന്നതാണ് ഭരണഘടനയിലെ 14ആം അനുഛേദം. പൌരനെന്ന നിലയില്‍ എല്ലാ ആനുകൂല്യങ്ങളും ഈ അനുഛേദത്തിലൂടെ ഉറപ്പു വരുത്തുന്നു. എന്നാല്‍ ഭരണഘടനയില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ച് ട്രംപും വൈറ്റ് ഹൌസ് വൃത്തങ്ങളും പ്രതികരിച്ചില്ല. അമേരിക്കയില്‍ ജനിച്ച് മറ്റ് ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പൌരന്‍മാരെ ട്രംപിന്‍റെ തീരുമാനം കൂടുതലായി ബാധിക്കുമെന്നാണ് കണക്കു കൂട്ടല്‍.

Advertising
Advertising

1873 ല്‍ അമേരിക്കയില്‍ ചൈനീസ് മാതാ പിതാക്കള്‍ക്ക് ജനിച്ച വോങ്ങ് കിങ് ആര്‍ക്ക് എന്ന അമേരിക്കന്‍ പൌരനെതിരെ ചൈനീസ് എക്സ്കളുഷന്‍ ആക്ട് പ്രകാരം പൌരനായി കണക്കാക്കാനാകില്ലെന്ന് പറഞ്ഞ് കേസെടുത്തിരുന്നു. ചൈനീസ് മാതാപിതാക്കള്‍ക്ക് അമേരിക്കയില്‍ ജനിച്ച ആളാണ് താനെന്നും തനിക്ക് അമേരിക്കന്‍ പൌരത്ത്വത്തിന് അവകാശമുണ്ടെന്നും വോങ് കിങ് ആര്‍ക്ക് വാദിച്ചു. ഭരണ ഘടനയുടെ 14ആം അനുഛേദ പ്രകാരം കോടതി ആര്‍ക്കിന്‍റെ വാദം ശരി വെയ്ക്കുകയും പൌരത്വം നല്‍കുകയും ചെയ്തു. ആര്‍ക്കിന്‍റെ കേസ് അമേരിക്കന്‍ പൌരത്വം ഉറപ്പുവരുത്തുന്നതിനുള്ള തെളിവാണ്.

ഇവിടെ ജനിച്ച് ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് ഇവിടുത്തെ പൌരത്ത്വത്തിന് അവകാശമുണ്ട്. സുപ്രധാനമായ ആര്‍ക്കിന്‍റെ കേസ് വിജയത്തിന് വര്‍ഷങ്ങള്‍ക്കിപ്പുറം ഭരണഘടനയില്‍ ട്രംപ് സ്വീകരിക്കാന്‍ പോകുന്ന മാറ്റത്തെ ഭീതിയോടെയാണ് ചൈനയില്‍ നിന്നടക്കം കുടിയേറിപ്പാര്‍ത്ത പൌരന്‍മാര്‍ കാണുന്നത്. തങ്ങള്‍ക്കിപ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാകുമെന്ന ആശങ്കയും അവര്‍ പങ്കു വയ്ക്കുന്നു. അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് തൊട്ടു പിന്നാലെ ട്രംപ് എടുത്ത തീരുമാനം ആശങ്കയോടെയാണ് എല്ലാവരും നോക്കി കാണുന്നത്.

Tags:    

Similar News