അമേരിക്കന്‍ കസ്റ്റഡിയില്‍ ഒരു അഭയാര്‍ഥി ബാലന്‍ കൂടി മരിച്ചു

Update: 2018-12-26 02:51 GMT

അമേരിക്കന്‍ കസ്റ്റഡിയില്‍ മറ്റൊരു അഭയാര്‍ത്ഥി ബാലന്‍ കൂടി മരിച്ചു. മെക്സിക്കന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവേ യു.എസ് കസ്റ്റഡിയിലെടുത്ത ഗ്വാട്ടിമാലയില്‍ നിന്നുള്ള എട്ട് വയസുകാരനാണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് ഏഴ് വയസുകാരി മരിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ക്കിടെയാണ് രണ്ടാമത്തെ മരണം. ഡിസംബര്‍ എട്ടിന് മരിച്ച പെണ്‍കുട്ടിയുടെ സംസ്ക്കാരം രണ്ടാഴ്ചക്ക് ശേഷം ഇന്നലെ നടത്തി.

ഡിസംബര്‍ ആറിന് മെക്സിക്കന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 150 അംഗങ്ങളുള്ള ഗ്രൂപ്പിനെ യു.എസ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡിസംബര്‍ എട്ടിനാണ് സംഘത്തിലുണ്ടായിരുന്ന ജാക്കലിന്‍ കാള്‍ എന്ന ഗ്വാട്ടിമാലന്‍ പെണ്‍കുട്ടി കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടത്. രണ്ടാഴ്ചക്ക് ശേഷം ക്രിസ്മസ് ദിനത്തിലാണ് ജാക്കലിന്‍റെ സംസ്ക്കാരം നടന്നത്. ഇതിനിടെയാണ് മറ്റൊരു കുട്ടിയുടെ മരണവാര്‍ത്ത കൂടിയെത്തിയത്.

Advertising
Advertising

യു.എസ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ കസ്റ്റഡിയിലിരിക്കെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബാലനെ സാധാരണ ജലദോഷത്തിന് ചികിത്സ നല്‍കി തിരിച്ചയക്കുകയായിരുന്നു. എന്നാല്‍ ക്രിസ്മസ് ദിനത്തില്‍ കുട്ടി മരണപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭയാര്‍ത്ഥികള്‍ക്ക് നേരെ അമേരിക്ക സ്വീകരിക്കുന്ന ക്രൂരമായ നടപടികള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

മരണം സബന്ധിച്ച് യു.എസ് അന്വേഷണം നടത്തണമെന്ന് യു.എന്‍ ആവശ്യപ്പെട്ടു. അഭയാര്‍ത്ഥി നയത്തിലെ പരാജയം സംബന്ധിച്ച പരിശോധന നടത്താന്‍ അമേരിക്ക തയ്യാറാകണമെന്നും യു.എന്‍ പ്രതിനിധി ഫെലിപ് ഗോണ്‍സാലെസ് പറഞ്ഞു.

Tags:    

Similar News