നാറ്റോയുടെ ഡിസംബര്‍ സമ്മേളനത്തിന് ലണ്ടന്‍ വേദിയാകും
നാറ്റോ അംഗ രാജ്യങ്ങൾക്കിടയില്‍ വിവിധ വിഷയങ്ങളിൽ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ ചേരുന്ന സമ്മേളനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്
നാറ്റോയുടെ ഡിസംബർ സമ്മേളനത്തിന് ലണ്ടൻ വേദിയാവും. നാറ്റോയുടെ 70ാം വാർഷികത്തിന്റെ സന്ദർഭത്തിൽ, സമ്മേളനത്തിന് വേദിയാവാൻ അനുമതി നൽകിയ യു.കെക്ക് നന്ദി അറിയിക്കുന്നതായി നാറ്റോയുടെ പശ്ചിമ വിഭാഗം സെെനിക മേധാവി ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു.
നാറ്റോ അംഗ രാജ്യങ്ങൾക്കിടയില്‍ വിവിധ വിഷയങ്ങളിൽ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ ചേരുന്ന സമ്മേളനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. നേരത്തെ ജൂലെെയിൽ, ആസ്ഥാനമായ ബ്രസ്സൽസിൽ ചേർന്ന സമ്മേളനത്തിൽ സഖ്യത്തിന്റെ പ്രതിരോധ ഫണ്ടിലേക്ക് ജർമ്മനിയുൾപ്പടെയുള്ള രാജ്യങ്ങൾ നൽകുന്ന വിഹിതത്തിൽ കുറവ് വന്നതായി ട്രംപ് കുറ്റപ്പെടുത്തുകയുണ്ടായി. അംഗ രാജ്യങ്ങൾക്ക് റഷ്യയോട് വിധേയത്വം കൂടി വരുന്നതായും അന്ന് അമേരിക്ക ആരോപിച്ചിരുന്നു.
നാറ്റോയുടെ പ്രശ്നങ്ങൾ ചർച്ചക്ക് വെക്കാൻ പറ്റിയ അവസരമാണ് ലണ്ടൻ സമ്മേളനമെന്ന് സ്റ്റോൾട്ടൻബർഗ് പറഞ്ഞു. നാറ്റോയുടെ ആദ്യ ആസ്ഥാനം സ്ഥിതി ചെയ്തിരുന്നത് ലണ്ടനിലായിരുന്നു. നാറ്റോയുടെ 12 സ്ഥാപക രാജ്യങ്ങളിൽ ഒന്നായ യു.കേക്ക് സഖ്യ രാജ്യങ്ങളിൽ അനിഷേധ്യ സ്ഥാനമാണുള്ളതെന്നും ജെൻസ് സ്റ്റോൾട്ടൻബർഗ് ചൂണ്ടിക്കാട്ടി.