ഗാസയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം

ഗാസയിൽ ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു

Update: 2021-05-11 15:30 GMT
Advertising

പത്ത് കുട്ടികളുൾപ്പെടെ 28 പേർ കൊല്ലപ്പെട്ട തിങ്കളാഴ്ച രാത്രി ഗാസയിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ചൊവ്വാഴ്ചയും വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ. ഇന്ന് രാവിലെ നടത്തിയ വ്യോമാക്രമണനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. അതേസമയം ഗാസയിൽ ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ഫലസ്തീനികൾക്ക് നേരെ നിരന്തരം അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ഇസ്രായേൽ സേന കിഴക്കൻ ജറുസലേമിലെ മസ്ജിദുൽ അഖ്‌സയിൽ നിന്നും പിന്മാറണമെന്ന് ഗാസ ഭരിക്കുന്ന ഹമാസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെ ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിന് ശേഷമാണ് ഗാസയിലെ ഇസ്രായേൽ ആക്രമണം.

തുടർച്ചയായ മൂന്നാം ദിവസമായ തിങ്കളാഴ്ചയും മസ്ജിദുൽ അഖ്‌സയിൽ റമദാനിലെ അവസാന ദിനങ്ങളിൽ പ്രാർത്ഥനക്കെത്തിയ ഇസ്രായേൽ സേന ഫലസ്തീനികൾക്ക് നേരെ റബ്ബർ ബുള്ളറ്റ് കൊണ്ടും ഗ്രനേഡ് കൊണ്ടും ടിയർ ഗ്യാസ് ഉപയോഗിച്ചും അക്രമം നടത്തി. ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ എഴുനൂറോറോളം ഫലസ്തീനികൾക്ക് പരിക്കേറ്റു. ഗാസയിൽ നിന്നും അഷ്‌കെലോണിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ രണ്ട് ഇസ്രയേലികൾ കൊല്ലപ്പെട്ടതായി ഹാരെറ്സ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News