ഇന്ന് ദുഖവെള്ളി
ബൈബിളിലെ സമാന്തര സുവിശേഷങ്ങളിലെ തീവ്രവേദനയുടെ അധ്യായങ്ങളെ ആസ്പദമാക്കിയാണ് ദുഖവെള്ളി ആചരണം ക്രൈസ്തവർ ക്രമീകരിച്ചിരിക്കുന്നത്.
ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണകളുമായി ലോകമൊട്ടുക്കും ക്രൈസ്തവര്‍ ദുഃഖവെള്ളിയാചരിക്കുന്നു. ബൈബിളിലെ സമാന്തര സുവിശേഷങ്ങളിലെ തീവ്രവേദനയുടെ അധ്യായങ്ങളെ ആസ്പദമാക്കിയാണ് ദുഖവെള്ളി ആചരണം ക്രൈസ്തവർ ക്രമീകരിച്ചിരിക്കുന്നത്.
പീലാത്തോസിന്റെ അരമനയിലെ വിചാരണ മുതൽ യേശുവിന്റെ മൃതദേഹം കല്ലറയിൽ അടക്കുന്നത് വരെയുള്ള സംഭവങ്ങളാണ് ദുഖവെള്ളി ആചരണം. അന്ത്യ അത്താഴത്തിന് ശേഷം യേശുവിനെ ശിഷ്യന്‍മാരില്‍ ഒരാളായ യൂദാസ് ഒറ്റിക്കൊടുക്കുന്നു. തുടര്‍ന്ന് പീലാത്തോസിന്റെ അരമനയിലെ വിചാരണ. ശേഷം ചാട്ടവാറടിയും മുള്‍കിരീടവും. പിന്നെ ഗാഗുല്‍താ മലയിലേക്ക് കുരിശും വഹിച്ചുകൊണ്ടുള്ള യാത്രയും കുരിശുമരണവും. ഇങ്ങനെ ലോക രക്ഷകനായി എത്തിയ യേശുവിന് അനുഭവിക്കേണ്ടി വന്ന പീഡാനുഭവങ്ങളുടേയും ത്യാഗത്തിന്റെയും സ്മരണയായിട്ടാണ് ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ സമൂഹം ദുഖവെള്ള ആചരിക്കുന്നത്.
ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ ഇന്നേ ദിവസം നടക്കും. ക്രിസ്തുവിന്റെ പീഡാനുഭവത്തിലെ പതിനാല് സംഭവങ്ങള്‍ അനുസ്മരിക്കുന്ന കുരിശിന്റെ വഴിയാണ് ദുഖവെള്ളിയിലെ പ്രധാന കര്‍മ്മം. നഗരികാണിക്കല്‍, തിരുസ്വരൂപചുംബിക്കല്‍ എന്നീ ചടങ്ങുകളും ഉണ്ട്. മനുഷ്യരാശിയുടെ പാപപരിഹാരത്തിനായി ദൈവപുത്രനായ യേശുക്രിസ്തു കുരിശില്‍ മരിച്ചുവെന്നും മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റുവെന്നുമാണ് വിശ്വാസം.