പിണറായി സര്‍ക്കാര്‍ നൂറു ദിനം പൂര്‍ത്തിയാക്കുന്നത് വിവാദങ്ങളുടെ അകമ്പടിയില്‍
മാധ്യമങ്ങളില്‍ നിന്ന് ഒഴിവായി നടക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും സമൂഹത്തില്‍ ചര്‍ച്ചയായി. വിവാദ പ്രസ്താവനകളിലൂടെ മന്ത്രിമാര്‍ രംഗം കൊഴുപ്പിച്ചു.
ആദ്യ ദിനം മുതല്‍ വിവാദങ്ങളുടെ അകമ്പടിയോടെയാണ് പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം. വിഎസിന്റെ സ്ഥാനവും നിയമോപദേഷ്ടാവ് നിയമനവും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ഒഴിവാക്കിയതുമെല്ലാം സര്‍ക്കാരിനെതിരായ ആയുധമായി. മാധ്യമങ്ങളില്‍ നിന്ന് ഒഴിവായി നടക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും സമൂഹത്തില്‍ ചര്‍ച്ചയായി. വിവാദ പ്രസ്താവനകളിലൂടെ മന്ത്രിമാര്‍ രംഗം കൊഴുപ്പിച്ചു.
മെയ് 25 ന് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചുമതലയേല്‍ക്കുന്ന അതേ വേദിയില്‍ വെച്ച് തന്നെ തന്റെ ആവശ്യങ്ങളടങ്ങുന്ന കുറിപ്പ് വി എസ് യെച്ചൂരിക്ക് കൈമാറിയതോടെ വിവാദങ്ങള്‍ക്കും തുടക്കമായി. വി എസിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കി പാര്‍ട്ടി പ്രശ്‌നങ്ങള്‍ പരിഹരിച്ചെങ്കിലും നിയമസഭക്കകത്തും പുറത്തും സര്‍ക്കാരിനെതിരായ ആയുധമായി അത് മാറി. മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനമെന്ന പതിവ് ഒഴിവാക്കി മുഖ്യമന്ത്രി പുതിയ ചര്‍ച്ചക്ക് തുടക്കമിട്ടു.
മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ ആക്രമിച്ച സംഭവത്തിലെ പ്രതികരണം മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പമാണ് വായിക്കപ്പെട്ടത്. ലോട്ടറി രാജാവിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദന്‍ ഹാജരായതും മുഖ്യമന്ത്രി അതിനെ ന്യായീകരിച്ചതും വിവാദമായി.
പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് എം കെ ദാമോദരനെ ഒഴിവാക്കേണ്ടിവന്നു മുഖ്യമന്ത്രിക്ക്. സാമ്പത്തിക ഉപദേഷ്ഠാവായി ഐ എം എഫ് ബന്ധമുള്ള ഗീതാഗോപിനാഥ് വന്നതും ചര്‍ച്ചയായി. വകുപ്പിന്റെ തീരുമാനങ്ങള്‍ പ്രഖ്യാപിക്കലും വാര്‍ത്താ സമ്മേളനവുമായി വാര്‍ത്തകളില്‍ സജീവമായിരുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി ഒടുവില്‍ ജനദിനാഘോഷ വിവാദത്തില്‍പ്പെട്ട് സ്ഥാനചലനമുണ്ടായതും ശ്രദ്ധിക്കപ്പെട്ടു.
ടി പി സെന്‍കുമാറിനെ മാറ്റി ലോക്‌നാഥ് ബെഹ്‌റയെ ഡിജിപിയെ ആക്കിയതും പ്രതിപക്ഷം ആയുധമാക്കി. ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയെക്കുറിച്ച് ഇ പി ജയരാജന്റെ പ്രതികരണമായിരുന്നു മന്ത്രിമാര്‍ അകപ്പെട്ട പ്രധാന വിവാദം. അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയെന്ന വാര്‍ത്തയും മന്ത്രി ജയരാജനെതിരെ വന്നു. മുല്ലപ്പെരിയാരില്‍ പുതിയ ഡാം നിര്‍മിക്കുന്നത് സംബന്ധിച്ച പ്രസ്താവന മുഖ്യമന്ത്രിയുടെ ആദ്യ ഡല്‍ഹി യാത്രയിലെ പ്രധാന വാര്‍ത്തയായിരുന്നു.