ഹനാനെതിരായ സൈബര്‍ ആക്രമണം; കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കും

ഹനാനെ അധിക്ഷേപിക്കുന്ന പ്രചാരണത്തിൽ പങ്കാളികളായ കൂടുതല്‍ സൈബർ കുറ്റവാളികളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Update: 2018-07-29 05:25 GMT
Advertising

സമൂഹ മാധ്യമങ്ങളിലൂടെ ഹനാനെ അപമാനിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. വ്യാജ പോസ്റ്റിട്ട വയനാട് സ്വദേശിയെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. അധിക്ഷേപ പരാമർശങ്ങൾ പ്രചരിപ്പിച്ച കൂടുതൽ പേരെ ഇന്ന് ചോദ്യം ചെയ്യും.

ഹനാനെ അധിക്ഷേപിക്കുന്ന പ്രചാരണത്തിൽ പങ്കാളികളായ കൂടുതല്‍ സൈബർ കുറ്റവാളികളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വസ്തുത മറച്ചുവെച്ച് ഹനാനെ മോശമായ ഭാഷയിൽ അപമാനിച്ചവരെയാണ് പൊലീസ് ആദ്യഘട്ടത്തിൽ നോട്ടമിടുന്നത്.

കസ്റ്റഡിയിലെടുത്ത നൂറുദ്ദീനെ 14 മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണ് വിട്ടയച്ചത്. നൂറുദീൻ ഷെയ്ഖിനെതിരെ സൈബർ നിയമപ്രകാരം പൊലീസ് കേസെടുത്തതോടെ സൈബർ കുറ്റവാളികളിൽ പലരും ഹനാനെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ചു. എന്നാല്‍ പലതിന്റെയും സ്ക്രീന്‍ഷോട്ടുകള്‍ സഹിതം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അധിക്ഷേപ പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ച കൂടുതല്‍ പേരെ ഇന്നും കസ്റ്റഡിയിലെടുത്തേക്കും. ഹനാനെതിരെ സൈബർ ആക്രമണം നടത്തിയ നൂറോളം പ്രൊഫൈലുകൾ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണ്.

Full View

അതേസമയം ഹനാന് പിന്തുണയുമായി കൂടുതല്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തെത്തി. 'കുട്ടനാടന്‍ മാര്‍പാപ്പ'യുടെ നിര്‍മാതാവ് നൗഷാദ് ആലത്തൂരിന്റെ അടുത്ത മൂന്ന് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കരാറായി.

തൊടുപുഴ അൽ അസർ കോളജിലെ വിദ്യാര്‍ഥിയായ ഹനാന്‍ മൽസ്യവിൽപന നടത്തുന്നത് വാര്‍ത്തയായതോടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആക്ഷേപങ്ങള്‍ തുടങ്ങിയത്. ഹനാനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായതോട മുഴുവൻ കുറ്റവാളികളെയും പിടികൂടാൻ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.

Tags:    

Similar News