കണ്ണൂരില്‍ കനത്ത മഴ: ആറളത്ത് ഉരുള്‍പൊട്ടി

ചീങ്കണ്ണിപ്പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പ്രദേശത്ത് വ്യാപകനാശമുണ്ടായി. വളയഞ്ചാലില്‍ തൂക്ക് പാലം ഒലിച്ചുപോയി.

Update: 2018-07-31 13:27 GMT

കനത്ത മഴയില്‍ കണ്ണൂര്‍ ആറളം വനമേഖലയില്‍ ഉരുള്‍പൊട്ടി. ചീങ്കണ്ണിപ്പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പ്രദേശത്ത് വ്യാപകനാശമുണ്ടായി. വളയഞ്ചാലില്‍ തൂക്ക് പാലം ഒലിച്ചുപോയി. മുട്ടുമാറ്റിയില്‍ ആനമതില്‍ തകര്‍ന്നു. ഏക്കറ് കണക്കിന് പ്രദേശത്തെ കൃഷിയിടങ്ങള്‍ വെളളത്തിനടിയിലായി‍. പാല്‍ചുരം റോഡില്‍ മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് ഗതാഗതം നിരോധിച്ചു.

ജില്ലയിലെ മലയോര മേഖലകളില്‍ രണ്ട് ദിവസമായി പെയ്യുന്ന മഴ ശക്തമായി തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയോടെ ആറളം വനമേഖലയില്‍ രണ്ട് തവണ ഉരുള്‍പൊട്ടലുണ്ടായി. ചീങ്കണ്ണിപ്പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പ്രദേശത്ത് വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്. വളയംചാലില്‍ ആറളം ഫാമിലേക്കുളള തൂക്ക് പാലം മലവെളളപ്പാച്ചിലില്‍ ഒലിച്ച് പോയി. മുട്ടുമാറ്റിയില്‍ കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാന്‍ വനംവകുപ്പ് സ്ഥാപിച്ച ആനമതില്‍ തകര്‍ന്നു.

Advertising
Advertising

Full View

അടക്കാത്തോടിന് സമീപം പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഏക്കറ് കണക്കിന് കൃഷിയിടം വെളളത്തിനടിയിലായി. ചീങ്കണ്ണിപ്പുഴയുടെയും ബാവലിപ്പുഴയുടെയും കരകളില്‍ താമസിക്കുന്നവര്‍ക്ക് റവന്യൂവകുപ്പ് അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് പാല്‍ ചുരം, വയനാട് ചുരം റോഡില്‍ താത്കാലികമായി ഗതാഗതം നിരോധിച്ചിട്ടുണ്ട്.

മഴ ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, തില്ലങ്കേരി, മുഴക്കുന്ന്, കോളയാട്, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിരുന്നു.

Tags:    

Similar News