ശശിക്കെതിരായ ലൈംഗികാരോപണം: എ.കെ.ജി സെന്ററിൽ തിരക്കിട്ട കൂടിയാലോചനകള്‍

എം.എല്‍.എയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവജന സംഘടനകള്‍ ചെര്‍പ്പുളശ്ശേരിയിലെ എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യുവമോര്‍ച്ച....

Update: 2018-09-04 07:58 GMT

ഷൊർണ്ണൂർ എം.എൽ.എ പി.കെ ശശിക്കെതിരായ പീഡന പരാതിയുടെ വാർത്ത പുറത്ത് വന്നതിന് പിന്നാലെ എ.കെ.ജി സെൻററിൽ നടന്നത് തിരക്കിട്ട കൂടിക്കാഴ്ചകൾ. ഡി.വൈ.എഫ്.ഐ ഭാരവാഹികൾ കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. പരാതിയെ കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു മന്ത്രി എ.കെ ബാലന്റെ പ്രതികരണം.

പി.കെ ശശിക്കെതിരായ ഡി.വൈ.എഫ്.ഐ വനിത നേതാവിന്റെ പരാതി വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ¤ഡി.വൈ.എഫ്.ഐ നേതാക്കൾ എ.കെ.ജി സെൻററിലെത്തിയത്. അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറി എം. സ്വരാജ്, പ്രസിഡന്റ് ഷംസീർ എന്നിവരാണ് എ.കെ.ജി സെന്ററിലെത്തി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയത്. പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡി.വൈ.എഫ്.ഐ നേതാക്കൾ കോടിയേരിയെ ധരിപ്പിച്ചതായാണ് സൂചന.

Advertising
Advertising

പി. കെ ശശിക്കെതിരായി മൂന്ന് ആഴ്ച മുമ്പ് സംസ്ഥാന കമ്മിറ്റിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്ന് കൊടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു‍. വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്ന് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും കൊടിയേരി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പരാതിയെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു പാലക്കാട് നിന്നുള്ള മന്ത്രി എ.കെ ബാലന്റെ പ്രതികരണം.

പിബി അംഗം എം.എ ബേബി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ എൻ. ബാലഗോപാൽ, കെ ജെ തോമസ് അടക്കമുള്ളവരും എ.കെ.ജി സെന്ററിലെത്തിയിരുന്നു.

അതിനിടെ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ശശി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവജന സംഘടനകള്‍ ചെര്‍പ്പുളശ്ശേരിയിലെ എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ശശിയെ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഡി.വൈ.എഫ്.ഐ വനിത നേതാവിന്റെ ലൈംഗിക പീഡനപരാതിയില്‍ ഭരണപക്ഷ എം.എല്‍.എ പി.കെ ശശിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച എം.എല്‍.എ രാജിവെക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എം.എല്‍.എയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവജന സംഘടനകള്‍ ചെര്‍പ്പുളശ്ശേരിയിലെ എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യുവമോര്‍ച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് വി. മുരളീധരന്‍ എം.പി ആവശ്യപ്പെട്ടു.

Tags:    

Similar News