വന്‍ പൊലീസ് സന്നാഹത്തോടെ രണ്ട് യുവതികള്‍ ശബരിമല കയറി; നടപ്പന്തല്‍ വരെ എത്തിയശേഷം പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങി 

ജോലി ആവശ്യത്തിന് സന്നിധാനത്ത് എത്തിക്കണമെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകയായ കവിതയുടെ ആവശ്യം. ഭര്‍ത്താവ് മനോജ് ശ്രീധരനൊപ്പമാണ് മലയാളിയായ രഹന ഫാത്തിമ എത്തിയത്.

Update: 2018-10-19 07:42 GMT

രാവിലെ 6.45 ഓടെയാണ് പമ്പയില്‍നിന്ന് പൊലീസ് സംരക്ഷണയില്‍ രണ്ട് യുവതികള്‍ മല കയറിയത്. ജോലി ആവശ്യത്തിന് സന്നിധാനത്ത് എത്തിക്കണമെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകയായ കവിതയുടെ ആവശ്യം. ഭര്‍ത്താവ് മനോജ് ശ്രീധരനൊപ്പമാണ് മലയാളിയായ രഹന ഫാത്തിമ എത്തിയത്. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഇരുനൂറോളം പൊലീസ് ഇവര്‍ക്ക് സുരക്ഷയൊരുക്കി. പോകുന്ന വഴികളിലൊന്നും പ്രതിഷേധമുണ്ടായില്ല.

എന്നാല്‍ നടപ്പന്തലിന് സമീപം എത്തുമ്പോഴേക്കും സ്ഥിതിഗതികള്‍ മാറി. അവിടെ ശക്തമായ പ്രതിഷേധമുയര്‍ന്നു. ഐ.ജി ശ്രീജിത്ത് സമരക്കാരുമായി ചര്‍ച്ച നടത്തി. വിശ്വാസികളെ വേദനിപ്പിച്ച് മുന്നോട്ട് പോകാനാവില്ല. പക്ഷെ, യുവതികള്‍ സുപ്രിം കോടതിയുടെ വിധിയെത്തുടര്‍ന്ന് നിയമത്തിന്‍റെ വഴിയില്‍ സഞ്ചരിക്കുന്നവരാണെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായും പോലീസ് പറഞ്ഞു.

Advertising
Advertising

എെ.ജി ശ്രീജിത്ത് പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. അയ്യപ്പ ഭക്തര്‍ വിശ്വാസത്തിന്‍റെ ഭാഗം മാത്രം സംരക്ഷിച്ചാല്‍ പോരാ. സംയമനം പാലിക്കണം. പോലീസിനെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും എെ.ജി പ്രതിഷേധക്കാരോട് പറഞ്ഞു. വിശ്വാസികളെ ഉപദ്രവിച്ച് കൊണ്ട് മുന്നോട്ട് പോകണമെന്ന് പോലീസിനില്ല. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് അതുപോലൊരു സമ്മര്‍ദ്ദവുമില്ല.

സമരക്കാരും യുവതികളും പിന്‍മാറില്ലെന്ന് വ്യക്തമായതോടെ സന്നിധാനത്ത് ആശങ്കയും അനിശ്ചിതത്വവും ശക്തമായി. സുരക്ഷയൊരുക്കേണ്ടത് വിശ്വാസികള്‍ക്ക് വേണ്ടിയാണെന്നും ആക്ടിവിസ്റ്റുകള്‍ക്ക് അല്ലെന്നും സര്‍ക്കാര്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കി. ആക്ടിവിസ്റ്റുകളെ കയറ്റേണ്ടെന്ന നിര്‍ദേശം ലഭിച്ചതോടെ യുവതികളെ വനംവകുപ്പ് ഐബിയിലേക്ക് മാറ്റി. ഇവരുമായി വീണ്ടും ചര്‍ച്ച നടത്തിയ പൊലീസ് തിരിച്ചുപോകാന്‍ ധാരണയിലെത്തി.

രണ്ട് മണിക്കൂറോളം നീണ്ട ആശങ്കകള്‍ക്കൊടുവില്‍ പൊലീസ് സന്നാഹത്തോടെ തന്നെ യുവതികള്‍ മലയിറങ്ങിത്തുടങ്ങി. ഉച്ചയോടെ പമ്പയിലെത്തിയ ഇവരെ പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Tags:    

Similar News